ചെന്നൈ: തമിഴ് സിനിമയിലെ താരമൂല്യമുള്ള ഹാസ്യതാരം വിവേക് (59) അന്തരിച്ചു. ഇന്നലെ പുലർച്ചെ 4.45ന് വടപളനിയിലെ സിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പത്തരയോടെ സാലിഗ്രാമിലെ വസതിയിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചു. ഹൃദയത്തിലെ രക്തക്കുഴലിനുണ്ടായിരുന്ന തടസം ഉടൻതന്നെ ആൻജിയോപ്ലാസ്റ്റി വഴി പരിഹരിക്കുകയും ചെയ്തിരുന്നു.
ചലച്ചിത്രരംഗത്തും സാമൂഹ്യസേവന മേഖലകളിലും നല്കിയ സംഭാവനകൾ മാനിച്ച് മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ മേട്ടുപ്പക്കം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
സൂപ്പർഹിറ്റുകളായ സാമി, ശിവാജി, അന്യൻ, ഖുഷി, റണ്, ഷാജഹാൻ തുടങ്ങി ഇരുന്നൂറിലേറെ സിനിമകളിൽ ശ്രദ്ധേയവേഷം കൈകാര്യം ചെയ്തു. അഞ്ചു തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരവും മൂന്നു തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ധാരാള പ്രഭു ആണ് അവസാനചിത്രം.
1961 നവംബർ 19നു തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ ജനിച്ച വിവേക്, ബിരുദം പൂർത്തിയാക്കിയശേഷം 1980 കളിൽ സംവിധായകൻ കെ. ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായി വെള്ളിത്തിരയിലെത്തി. പിന്നീട് നടനായും ശ്രദ്ധേയനായി. 1987ൽ പുറത്തിറങ്ങിയ മനതിൽ ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം.
ഭാര്യ: അരുൾ സെൽവി. മക്കൾ: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാർ.
പരിസ്ഥിതി സംരക്ഷണം, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഏറെ പ്രതിബദ്ധതയോടെ ഇടപെട്ടിരുന്ന വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. പ്രതിരോധ വാക്സിനെടുത്തതുമൂലമല്ല ഹൃദയാഘാതമുണ്ടായതെന്ന് തമിഴ്നാട് ആരോഗ്യസെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
വിവേകിന്റെ ഏകമകൻ പ്രസന്നകുമാർ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്.
വിവേകിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടന്മാരായ രജനീകാന്ത്, കമൽ ഹാസൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
തമിഴ് ഹാസ്യതാരം വിവേക് അന്തരിച്ചു
01:55 AM Apr 18, 2021 | Deepika.com