ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത എണ്‍പതോളം സന്യാസിമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ അഖാഡ പരിഷദ് നേതാവ് മഹന്ത് നരേന്ദ്രഗിരിയും കോവിഡ് ബാധിതരായവരിൽ ഉൾപ്പെടുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേളയിൽ നിന്നു പിന്മാറുന്നതായി 13 അഖാഡകളിൽ ഒന്നായ നിരഞ്ജിനി അഖാഡ അറിയിച്ചു.
ഏപ്രിൽ 12 മുതൽ 14 വരെ നടത്തിയ പരിശോധനയിൽ കുംഭമേളയിൽ പങ്കെടുത്ത 1701 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മഹാനിർവാണി അഖാഡയിലെ പ്രധാന സന്യാസികളിലൊരാളായ സ്വാമി കപിൽദേവ് കോവിഡ് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ കുംഭമേള തുടരണോയെന്ന കാര്യത്തിൽ അഖാഡകളുടെ പ്രതിനിധികളും ഉത്തരാഖണ്ഡ് സർക്കാരും ചർച്ചകൾ നടക്കുന്നതിനിടെയാണ് നിരഞ്ജനി അഖാഡ പിന്മാറിയത്.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീർഥാടകരിൽ രോഗ വ്യാപനം കൂടുന്നതും കണക്കിലെടുത്താണ് തീരുമാനമെന്ന് അഖാഡ സെക്രട്ടറി രവീന്ദ്ര പുരി പറഞ്ഞു.
കോവിഡ് പടരുന്നത് കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. തീർഥാടകരുടെ ഇടയിലും സന്യാസിമാർക്കും കോവിഡ് പരിശോധന ഊർജിതമാക്കിയതായി ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ ശംഭുകുമാർ ഝാ അറിയിച്ചു. കുംഭമേളയ്ക്കായി ലക്ഷത്തിൽപ്പരം ആളുകളെ തിങ്ങിക്കൂടാൻ അനുവദിച്ചതിനെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ രംഗത്തെത്തിയിരുന്നു.
കുംഭമേളയിൽ പങ്കെടുത്ത എണ്‍പതോളം സന്യാസിമാർക്ക് കോവിഡ്
02:08 AM Apr 17, 2021 | Deepika.com