ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ സമര്‍പ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നേരത്തെ ഏപ്രില്‍ 12നാണ് കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുകയായിരുന്നു. നിലവിലുള്ള എംഎൽഎമാരുടെ കാലാവധി അവസാനിക്കുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം രാജ്യസഭാ തെരെഞ്ഞെടുപ്പ് നടത്തിയാൽ മതി എന്നാണു നിയമോപദേശം കിട്ടിയതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റീസ് പി.വി. ആശ മേയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടത്. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്നു രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നുമായിരുന്നു ഇന്നലെ ഹൈക്കോടതി വിധിച്ചത്. രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിക്കുന്നത്.
രാജ്യസഭ തെരഞ്ഞെടുപ്പ് 30ന്
01:12 AM Apr 13, 2021 | Deepika.com