ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ശിപാർശ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയാണ് നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ ശിപാർശ ചെയ്തത്. വിദഗ്ധ സമിതിയുടെ ശിപാർശയ്ക്ക് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ അംഗീകാരം നൽകുന്നതോടെ ഇന്ത്യയിൽ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്സിനാകും സ്പുട്നിക്-വി.
91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്നിക് വാക്സിൻ ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ നിർമിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ അടിയന്തര വിതരാണാനുമതി തേടി ഡോ. റെഡ്ഡീസ് ഫെബ്രുവരി 19നാണ് അപേക്ഷ സമർപ്പിച്ചത്.
ഇന്ത്യയിലെ 18നും 99നും ഇടയിൽ പ്രായമുള്ള 1600 പേരിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തിയെന്നാണ് കന്പനി പറയുന്നത്. യുഎഇ, വെനസ്വേല, ബെലാറസ് എന്നി രാജ്യങ്ങളിലും സ്പുട്നിക് പരീക്ഷണം നടത്തിയിരുന്നു.
ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡിനും കോവാക്സിനുമാണ് നിലവിൽ രാജ്യത്ത് വിതരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.
റഷ്യൻ വാക്സിന് അനുമതി നൽകാൻ ശിപാർശ
01:00 AM Apr 13, 2021 | Deepika.com