ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷൻ ഇന്ത്യൻ ഇടനിലക്കാരനു 10 ലക്ഷത്തിലധകം യൂറോയുടെ സമ്മാനം നൽകിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അഭിഭാഷകനായ എം.എൽ. ശർമയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്കുശേഷം സാധാരണ നിലയിൽ പരിഗണിക്കേണ്ട പട്ടികയിൽ പെടുത്തുമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
റഫാൽ കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസോ ഏവിയേഷൻ ഒരു മില്യണ് യൂറോ സമ്മാനമായി നൽകിയെന്നു ഫ്രഞ്ച് മാധ്യമമാണ് വെളിപ്പെടുത്തിയത്. ദസോ കന്പനിയിൽ ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസെയ്സ് ആന്റികറപ്ഷൻ (എഎഫ്എ) നടത്തിയ ഓഡിറ്റിംഗിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയെന്നും ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു.
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ആദ്യം അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത സുഷൻ ഗുപ്തയുടെ കന്പനിയായ ഡെഫ്സിസ് സൊലൂഷൻസാണ് ഈ ഇടനിലക്കാർ. റഫാൽ യുദ്ധവിമാനങ്ങളുടെ 50 വലിയ പകർപ്പുകൾ നിർമിക്കുന്നതിനായാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസോ വിശദീകരിച്ചതെങ്കിലും ഇതു സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ദസോയ്ക്കു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എഎഫ്എയുടെ റിപ്പോർട്ടിൽ പറയുന്ന ക്രമക്കേടുകൾ വലിയ ഗൗരവമേറിയതാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നിരവധി ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു.
റഫാൽ: ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും
01:00 AM Apr 13, 2021 | Deepika.com