അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ്-19 സ്ഥിതിഗതികളും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അവകാശവാദങ്ങൾക്കു നേർവിപരീതമാണ് യാഥാർഥ്യമെന്നു ഗുജറാത്ത് ഹൈക്കോടതി. ദൈവത്തിന്റെ കാരുണ്യംകൊണ്ടാണു കഴിയുന്നതെന്നു ജനം ചിന്തിക്കുന്നുണ്ടാകാമെന്നും കോവിഡുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് വിക്രം നാഥും ജസ്റ്റീസ് ഭാർഗവ കരിയയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹത്തിന് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ൽ നിന്ന് 50 ആക്കി ചുരുക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നു കോടതി നിർദേശിച്ചു. മൃതസംസ്കാരം, പൊതുപരിപാടികൾ എന്നിവയ്ക്കും നിയന്ത്രണം വേണം. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
തുടർച്ചയായ രണ്ടാംദിവസം ഗുജറാത്തിൽ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്. രോഗപ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് അഡ്വക്കറ്റ് ജനറൽ കമാൽ ത്രിവേദി കോടതിയെ ബോധിപ്പിച്ചു. ഇവയിൽ ഭൂരിഭാഗവും അംഗീകരിക്കാൻ ഡിവിഷൻ ബെഞ്ച് തയാറായതുമില്ല.
കോവിഡ് സ്ഥിതിഗതികൾ; ഗുജറാത്ത് സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി
01:00 AM Apr 13, 2021 | Deepika.com