കോൽക്കത്ത: ബംഗാളിലെ കൂച് ബെഹാറിൽ നാലാംഘട്ട തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങൾക്കിടെ നാലു പേർ സിഐഎസ്എഫിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ കേന്ദ്ര സേനയ്ക്കു തെരഞ്ഞെടുപ്പു കമ്മീഷൻ ക്ലീൻ ചിറ്റ് നല്കിയതിനെതിരേ ബംഗാളിൽ ഇടതു-കോൺഗ്രസ്, ഐഎസ്എഫ് മുന്നണികളുടെ സംയുക്ത മോർച്ച രംഗത്തെത്തി.
വെടിവയ്പിന്റെ രംഗങ്ങളോ വിവരങ്ങളോ ലഭ്യമല്ലെന്നിരിക്കെ കേന്ദ്ര സേനയെ വെള്ളപൂശാനുള്ള ശ്രമമാണു കമ്മീഷൻ നടത്തുന്നതെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് ബിമൻ ബോസ് പറഞ്ഞു. മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾപോലും പരിശോധിക്കാതെ ഊഹാപോഹങ്ങൾ മാത്രമുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിനു ക്ലീൻ ചിറ്റ് നല്കിയ കമ്മീഷന്റെ നടപടി പ്രതിഷേധാർഹമാണെന്നു സംയുക്ത മോർച്ച നേതാക്കൾ ഇന്നലെ ചീഫ് ഇലക്ടറൽ ഓഫീസർ ആരിഫ് അഫ്താബിനെ കണ്ട് അറിയിച്ചു.
വെടിവയ്ക്കാൻ നിർബന്ധിതരായെന്നു ജവാന്മാർ പറയുന്പോഴും ആരും ഈ ദൃശ്യങ്ങൾ മൊബൈലിൽപോലും പകർത്തിയില്ലെന്നതു ദുരൂഹമാണെന്ന് കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ പറഞ്ഞു.
ബംഗാളിൽ അടുത്ത തെരഞ്ഞെടുപ്പിൽ സിതാൽകുച്ചി ആവർത്തിക്കുമെന്ന ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭീഷണിയും നേതാക്കൾ സിഇഒയുടെ ശ്രദ്ധയിൽപെടുത്തി.
ബംഗാൾ വെടിവയ്പ്-കേന്ദ്ര സേനയ്ക്കു ക്ലീൻ ചിറ്റ്: തെളിവില്ലാത്ത റിപ്പോർട്ടിലെന്നു ബിമൻ ബോസ്
01:00 AM Apr 13, 2021 | Deepika.com