ബസിർഘട്ട്: ബംഗാൾജനത ആവശ്യപ്പെട്ടാൽ രാജിവയ്ക്കാൻ താൻ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച്ബെഹാറിൽ സിഐഎസ്എഫിന്റെ വെടിയേറ്റ് നാലു പേർ മരിച്ച സംഭവത്തിന്റെ പേരിൽ അമിത് ഷാ രാജിവയ്ക്കണമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
മമത ബാനർജി മേയ് രണ്ടിനു മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു. നോർത്ത് പർഗാനസ് ജില്ലയിലെ ബസിർഘട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റക്കാർക്കു വേണ്ടിയാണ് മമത പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മതുവ വിഭാഗത്തിനു പൗരത്വം ലഭിക്കുന്നതിൽ എന്താണു ദീദിയുടെ പ്രശ്നം?അനധികൃത കുടിയേറ്റക്കാർക്ക് അനിഷ്ടമുണ്ടാകുമെന്നതാണു മമതയുടെ പ്രശ്നം. ഇത്തരം ആളുകൾക്കു സംസ്ഥാനം ഭരിക്കാൻ അവകാശമില്ല. അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്പോൾത്തന്നെ കലാപത്തിൽ പങ്കാളികളാകുന്നു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം ബിജെപി പൂർണമായും നിർത്തലാക്കും-അമിത് ഷാ പറഞ്ഞു.
മമതയ്ക്കു മറുപടിയുമായി അമിത് ഷാ
01:09 AM Apr 12, 2021 | Deepika.com