ന്യൂഡൽഹി: മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ദേശ്മുഖിനെതിരെ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ഉയർത്തിയ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിനു ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നായിരുന്നു ദേശ്മുഖ് രാജിവച്ചത്.
ബാറുകളിൽനിന്നും ഹോട്ടലുകളിൽനിന്നും മാസം 100 കോടി രൂപ പിരിച്ചു നല്കാൻ ദേശ്മുഖ് സച്ചിൻ വാസെയോട് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം.
ദേശ്മുഖിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരായ സഞ്ജീവ് പാലൻഡെ, കുന്ദൻ എന്നിവരെയാണു സിബിഐ ചോദ്യം ചെയ്യുക. പണംപിരിച്ചു നല്കാൻപോലീസ് ഓഫീസർ സച്ചിൻ വാസെയോട് ദേശ്മുഖ് ആവശ്യപ്പെട്ടത് സഞ്ജീവ് പാലൻഡെയുടെ സാന്നിധ്യത്തിലായിരുന്നുവെന്നാണു പരംബീർ സിംഗിന്റെ ആരോപണം. പണം പിരിക്കാൻ ആവശ്യപ്പെട്ട സമയത്ത് കുന്ദനുമുണ്ടായിരുന്നുവെന്ന് വാസെ മൊഴി നല്കിയിരുന്നു.
അനിൽ ദേശ്മുഖിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സിബിഐ സംഘം ഡൽഹിയിൽനിന്നാണ് എത്തിയത്. സച്ചിൻ വാസെ, പരംബീർ സിംഗ്, മറ്റ് ഓഫീസർമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്തു.
അനിൽ ദേശ്മുഖിന്റെ പിഎമാരെ സിബിഐ ചോദ്യം ചെയ്യും
01:09 AM Apr 12, 2021 | Deepika.com