ന്യൂഡൽഹി: കർഷകസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹിക്കു ചുറ്റുമുള്ള കുണ്ഡ്ലി- മനേസർ- പൽവൽ അതിവേഗപാത കർഷകർ ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ട് മുതൽ ഇന്നു രാവിലെ എട്ടു വരെയാണ് ഉപരോധം. പാർലമെന്റിലേക്കു നടത്താനിരിക്കുന്ന കാൽനട ജാഥയ്ക്കു മുന്നോടിയായാണ് അതിവേഗപാത ഉപരോധിക്കുന്നത്.
ഗാസിയാബാദിൽ ഇന്നലെ രാവിലെ ആരംഭിച്ച ഉപരോധത്തിൽ നൂറുകണക്കിനു കർഷകർ പങ്കെടുക്കുന്നുണ്ട്. അവശ്യ സർവീസുകൾ ഒഴികെ വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. ഉപരോധസമരം സർക്കാരിനുള്ള മുന്നറിയിപ്പാണെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ തങ്ങളുടെ സമരം അവസാനിപ്പിക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ ട്വീറ്റ് ചെയ്തു.
കൂടുതൽ സമരപരിപാടികളുടെ ഭാഗമായി 13ന് ഡൽഹി അതിർത്തികളിൽ ബൈശാഖി ആഘോഷം സംഘടിപ്പിക്കാനും, 14ന് ഭരണഘടന ശില്പി ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ സംവിധാൻ ബചാവോ ദിവസ് ആചരിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2020 നവംബർ 26 മുതൽ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ, തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞതിനെത്തുടർന്ന് സമരം വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചിരുന്നു.
എന്നാൽ, കർഷകർ സമരം നിർത്തി പോയി എന്നായിരുന്നു സർക്കാരിന്റെ ആക്ഷേപം. തെരഞ്ഞെടുപ്പുകളുടെ പിന്നാലെ പോയ മന്ത്രിമാരും അധികൃതരും ബംഗാൾ തെരഞ്ഞെടുപ്പു കഴിഞ്ഞ് മടങ്ങിയെത്തുന്പോൾ കർഷകരുടെ സമരത്തിന്റെ ചൂടറിഞ്ഞോളുമെന്നാണ് കർഷക നേതാക്കൾ ഇതേക്കുറിച്ചു പ്രതികരിച്ചത്.
കർഷകസമരം ശക്തമായി; ഡൽഹിക്കു ചുറ്റും ഉപരോധം
12:53 AM Apr 11, 2021 | Deepika.com