ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗവ്യാപനം അതിരൂക്ഷമാകുന്നതിനിടെ, വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെതിരേ രംഗത്ത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരുകൾക്കു പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി സർക്കാരുകളാണ് വാക്സിൻ ക്ഷാമം ഉന്നയിച്ച് രംഗത്തെത്തിയത്.
രണ്ടു ദിവസത്തേക്കു വിതരണം ചെയ്യാനുള്ള വാക്സിൻ മാത്രമേ ബാക്കിയുള്ളൂ എന്നും ഉടനടി 30 ലക്ഷം ഡോസുകൾ കൂടി നൽകണമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. അഞ്ചു ദിവസത്തേക്കുള്ള വാക്സിൻ മാത്രമേ ബാക്കിയുള്ളു എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഏഴു മുതൽ പത്ത് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വെളിപ്പെടുത്തി.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമത്തെത്തുടർന്ന് വിതരണ കേന്ദ്രങ്ങൾ അടച്ചിട്ടതോടെയാണു വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളും തമ്മിലുള്ള പോര് പ്രകടമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് നൽകുന്പോൾ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പര്യാപ്തമായ ഡോസ് നൽകുന്നില്ലെന്നാണ് ആക്ഷേപം. എന്നാൽ, കോവിഡ് പ്രതിരോധത്തിലുള്ള വീഴ്ച മറച്ചുവയ്ക്കാനാണ് ചില സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമമുണ്ടെന്നു പറയുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രതികരിച്ചു.
വാക്സിൻ ക്ഷാമം: കേന്ദ്രത്തിനെതിരേ സംസ്ഥാനങ്ങൾ
12:53 AM Apr 11, 2021 | Deepika.com