മംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നതിനിടെ കടുത്ത നടപടികളുമായി സർക്കാർ. അവശ്യസർവീസ് സംരക്ഷണനിയമം ഉപയോഗിച്ച് ബംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനു കീഴിൽ സമരം ചെയ്ത 156 ട്രെയിനി ജീവനക്കാരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. എത്ര കടുത്ത നടപടികൾ ഉണ്ടായാലും ജീവനക്കാർ ഒറ്റക്കെട്ടായി സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് കെഎസ്ആർടി എംപ്ലോയീസ് ലീഗ് പ്രസിഡന്റ് കോഡിഹള്ളി ചന്ദ്രശേഖർ പറഞ്ഞു.
സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ കൂടുതൽ ജീവനക്കാർക്ക് വിശദീകരണ നോട്ടീസുകളും നൽകിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ഏതാനും ജീവനക്കാർ സ്വമേധയ സമരത്തിൽനിന്നു പിന്മാറി ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തതോടെ മംഗളൂരു, പുത്തൂർ ഡിപ്പോകളിൽനിന്ന് എഴുപതോളം സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ കർണാടക ബസുകൾ ഓടാതായതോടെ ഈ റൂട്ടുകളിൽ കേരളത്തിൽനിന്നുള്ള കെഎസ്ആർടിസി ബസുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ശമ്പളവും ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ജീവനക്കാരുടേതിനു തുല്യമായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണു ജീവനക്കാർ സമരം നടത്തുന്നത്.
പണിമുടക്ക്: കർണാടകയിൽ 156 കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിട്ടു
12:44 AM Apr 11, 2021 | Deepika.com