ന്യൂഡൽഹി: കടൽക്കൊലക്കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും നൽകേണ്ട നഷ്ടപരിഹാരതുക ഇറ്റലി കെട്ടിവച്ചാലേ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. പത്ത് കോടി രൂപയാണ് ഇറ്റലി കെട്ടിവയ്ക്കേണ്ടത്.
ഈ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ ഇറ്റലി നിക്ഷേപിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
നീണ്ടകരയിൽ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം ഇറ്റാലിയൻ നാവികർക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകിയതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ, നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തെ നൽകിയ 2.17 കോടി രൂപയ്ക്കു പുറമേ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്ത് കോടി രൂപ ഇറ്റലി കൈമാറുന്നത്. ഈ നഷ്ടപരിഹാരത്തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് ഒരാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതിയുടെ അക്കൗണ്ടിലേക്കു കൈമാറുകയും വേണം. അതിനു ശേഷമേ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിക്കുകയുള്ളുവെന്നും മൂന്നംഗ ബെഞ്ച് വിശദമാക്കി.
നഷ്ടപരിഹാരത്തുക ലഭ്യമാക്കിയാൽ കേസ് അവസാനിപ്പിക്കുന്നതിനോട് എതിർപ്പില്ലെന്നു കേരള സർക്കാർ കോടതിയെ അറിയിച്ചു. വെടിയേറ്റു മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങളും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിയും നഷ്ടപരിഹാരം സ്വീകരിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബാംഗങ്ങൾക്ക് നാലുകോടി രൂപ വീതവും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് രണ്ടു കോടി രൂപയും നഷ്ടപരിഹാരം ലഭിക്കും. അതേസമയം, വെടിവയ്പ് സമയത്ത് ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. കേസ് വീണ്ടും 19നു പരിഗണിക്കും.
കടൽക്കൊലക്കേസിൽ സുപ്രീംകോടതി ; ‘നഷ്ടപരിഹാരം കെട്ടിവച്ചാലേ കേസ് അവസാനിപ്പിക്കൂ’
01:30 AM Apr 10, 2021 | Deepika.com