ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസിനു മുകളിലുള്ള ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ടെന്നും കോടതി വ്യക്തമാക്കി.
ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെയുള്ള നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, ബി.ആർ. ഗവായ്, ഋഷികേശ് റോയി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജി നൽകിയ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയെ രൂക്ഷമായി വിമർശിച്ച കോടതി, ഇത്തരം ഹർജികൾ സമർപ്പിച്ചാൽ വലിയ പിഴ ഒടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനെ തടയണമെന്നു പറയുന്നത് എന്തു കാരണത്താലാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനോട് ആരാഞ്ഞ കോടതി, ഇക്കാര്യത്തിൽ ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്നും ചോദിച്ചു.
പ്രശസ്തി ലക്ഷ്യമാക്കിയുള്ള ഹർജിയാണിത്. ഇതിന്മേൽ വാദം ഉന്നയിക്കണമെങ്കിൽ പരിണിതഫലം മനസിലാക്കിക്കൊണ്ടു വാദമുന്നയിക്കാം. വലിയ പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. നിർബന്ധിത മതപരിവർത്തനം ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങളുടെ ഭാഗമായി നടത്തുന്ന ആഭിചാര ക്രിയകൾ എന്നിവ നിയന്ത്രിക്കണമെന്നും സമ്മാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തുന്നതു തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ആർക്കും മതം പ്രചരിപ്പിക്കുന്നതിന് അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ പ്രചരിപ്പിക്കൽ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം അറിയാമോയെന്നും കോടതി ഹർജിക്കാരനോടു ചോദിച്ചു. കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ ഹർജി പിൻവലിക്കാൻ അനുവാദം തേടുകയും കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങൾക്ക് നിവേദനമായി സമർപ്പിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്തുന്നവർക്ക് മൂന്നു വർഷത്തിൽ കുറയാതെയും പരമാവധി പത്ത് വർഷം വരെയും കഠിന തടവും ആനുപാതികമായ പിഴയും ഏർപ്പെടുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ജിജി ലൂക്കോസ്
18 വയസിനു മുകളിലുള്ള ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീംകോടതി
01:22 AM Apr 10, 2021 | Deepika.com