ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ താഹ ഫസൽ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി എൻഐഎയ്ക്കു നോട്ടീസ് അയച്ചു.
മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. കേസിലെ രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ച് വിചാരണ കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച്, ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചു.
ഒരേ കേസിൽ അറസ്റ്റിലായ രണ്ടു പേർക്കു ജാമ്യം ലഭിച്ചപ്പോൾ ഒരാളുടെ ജാമ്യം റദ്ദാക്കിയ നടപടിയാണ് കോടതി ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. താഹ ഫസലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയുടെ വാദത്തിനു മറുപടിയായാണ് രണ്ടംഗ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ഒന്നാം പ്രതിക്കു ജാമ്യം ലഭിച്ചത് ആരോഗ്യ പ്രശ്നങ്ങൾ മൂലമായിരുന്നെന്നും അതിനെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും എൻഐഎയ്ക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് നോട്ടീസ്
01:22 AM Apr 10, 2021 | Deepika.com