ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന് ദൗർലഭ്യം നേരിടുന്നതിനിടെ വാക്സിൻ വിതരണം ഉത്സവമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കോവിഡ് വ്യാപനവും വാക്സിൻ ദൗർലഭ്യവും കണക്കിലെടുത്ത് മറ്റു രാജ്യങ്ങളിലേക്കു വാക്സിൻ കയറ്റുമതി ചെയ്യുന്നത് നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
11 മുതൽ 14 വരെയുള്ള ദിവസങ്ങൾ ടീകാ ഉത്സവ് അഥവാ വാക്സിൻ ഉത്സവായി ആചരിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനെതിരേയാണ് രാഹുൽ രംഗത്തെത്തിയത്. വാക്സിൻ ലഭ്യതയിലുള്ള കുറവ് കാരണം ഏറ്റവും അധികം രോഗികളുള്ള മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ വിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കു വാക്സിൻ കയറ്റുമതി ചെയ്യുന്നത് ന്യായീകരിക്കാനാവുന്നതല്ല. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം ഒരു ഉത്സവമല്ല. വാക്സിന്റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ്. പക്ഷപാതമില്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുകയാണു കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും കത്തിലൂടെയും പിന്നീട് ട്വിറ്റിറിലൂടെയും രാഹുൽ ചൂണ്ടിക്കാട്ടി.
വാക്സിൻ കയറ്റുമതി നിർത്തണം: രാഹുൽ
01:22 AM Apr 10, 2021 | Deepika.com