ജയ്പുർ: ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ആസാമിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിലെ സ്ഥാനാർഥികളെ രാജസ്ഥാനിലെ ജയ്പുരിലേക്കു മാറ്റി.
കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി(എഐയുഡിഎഫ്)ന്റെ സ്ഥാനാർഥികളാണു രാജസ്ഥാനിലെത്തിയവരിലേറെയും. കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മറ്റിടങ്ങളിലേക്കു മാറ്റുന്നത് പല തവണ സംഭവിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്പേ സ്ഥാനാർഥികളെ മാറ്റുന്നത് ആദ്യമായാണ്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് സ്ഥാനാർഥികളെ രാജസ്ഥാനിലെത്തിച്ചത്. ജയ്പുരിലെ ഹോട്ടൽ ഫെയർമോണ്ടിലാണ് ആസാമിലെ സ്ഥാനാർഥികളെ പാർപ്പിച്ചിരിക്കുന്നത്. മുന്പ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമതനീക്കമുണ്ടായപ്പോൾ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചത് ഇതേ ഹോട്ടലിലായിരുന്നു. 20 സ്ഥാനാർഥികളെ ജയ്പുരിലെത്തിച്ചെന്ന് രാജസ്ഥാൻ നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. മൂന്നു ഘട്ടമായി തെരഞ്ഞടുപ്പ് നടന്ന ആസാം തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനു പൂർത്തിയായിരുന്നു.
ചാക്കിട്ടുപിടിത്തം ഭയന്ന് ആസാമിലെ പ്രതിപക്ഷ സ്ഥാനാർഥികളെ ജയ്പുരിലേക്കു മാറ്റി
01:22 AM Apr 10, 2021 | Deepika.com