റായ്പുർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ കോബ്ര കമാൻഡോയെ മോചിപ്പിച്ചു. 210-ാം കോബ്ര ബറ്റാലിയനിൽ അംഗമായ രാകേശ്വർ സിംഗ് മൻഹസിനെയാണു മോചിപ്പിച്ചത്. ജവാന്റെ മോചനത്തിനു മധ്യസ്ഥ ചർച്ചകൾക്കായി പ്രമുഖ വ്യക്തികളെ ഛത്തീസ്ഗഡ് സർക്കാർ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണു മോചനം സാധ്യമായത്.
മാവോയിസ്റ്റുകൾ മോചിപ്പിച്ച രാകേശ്വർ ഇന്നലെ വൈകുന്നേരം 4.30നു ബിജാപുരിലെ താരം പോലീസ് സ്റ്റേഷനിലെത്തി. ഇദ്ദേഹത്തെ ബസഗുഡ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പദ്മശ്രീ അവാർഡ് ജേതാവ് ധരംപാൽ സൈനി, പ്രമുഖ ആദിവാസി നേതാവ് തേലം ബൊറായ്യ എന്നിവരടങ്ങുന്ന സംഘത്തെയായിരുന്നു മധ്യസ്ഥചർച്ചയ്ക്കു സർക്കാർ നിയോഗിച്ചത്. പ്രാദേശിക മാധ്യമപ്രവർത്തകരായ ഗണേഷ് മിശ്ര, മുകേഷ് ചന്ദ്രാകർ എന്നിവരും മോചനത്തിനു പ്രധാന പങ്കുവഹിച്ചുവെന്നു പോലീസ് അറിയിച്ചു. വനമേഖലയിൽ മധ്യസ്ഥരുടെയും നൂറുകണക്കിനു ഗ്രാമീണരുടെയും സാന്നിധ്യത്തിലായിരുന്നു ജവാനെ മോചിപ്പിച്ചത്. മുഖംമറച്ച, ആയുധധാരികളായ മാവോയിസ്റ്റുകൾ രാകേശ്വറിന്റെ കൈയിലെ കെട്ട് അഴിച്ച് മോചിപ്പിക്കുന്ന ദൃശ്യം മധ്യസ്ഥർക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പുറത്തുവിട്ടു.
ജമ്മു സ്വദേശിയാണു രാകേശ്വർ(35). ഈ മാസം മൂന്നിന് ബിജാപുർ-സുക്മ ജില്ലാ അതിർത്തിയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 22 ജവാൻമാർ വീരമൃത്യു വരിക്കുകയും 31 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാവോയിസ്റ്റ് തടവിൽനിന്നു ജവാനു മോചനം
02:03 AM Apr 09, 2021 | Deepika.com