ന്യൂഡൽഹി: അഴിമതി ആരോപണത്തിൽ സിബിഐയുടെ പ്രാഥമിക അന്വേഷണത്തിനെതിരേ മഹാരാഷ്ട്ര സർക്കാരും മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അനിൽ ദേശ്മുഖിനെതിരേ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണെന്നും പൊതുതാത്പര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ജസ്റ്റീസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അനിൽ ദേശ്മുഖിനെതിരേ മുംബൈ പോലീസ് മുൻ കമ്മീഷണർ പരംബിർ സിംഗ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് സിബിഐയോടു ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിനെതിരേ ദേശ്മുഖും മഹാരാഷ്ട്ര സർക്കാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ആരോപണത്തിന്റെ സ്വഭാവവും ഉൾപ്പെട്ട വ്യക്തിയുടെ പ്രാധാന്യവും കണക്കിലെടുക്കുന്പോൾ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഹോട്ടലുകളിൽനിന്നും ബാറുകളിൽനിന്നുമായി നൂറു കോടി രൂപ പണപ്പിരിവ് നടത്താൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് മുംബൈ മുൻ പോലീസ് മേധാവി പരംബിർ സിംഗ് ആരോപണമുന്നയിച്ചത്. ഇതേക്കുറിച്ചു പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനു പിന്നാലെ അനിൽ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
മുൻ മന്ത്രി അനിൽ ദേശ്മുഖിന്റെ ഹർജി സുപ്രീംകോടതി തള്ളി
02:03 AM Apr 09, 2021 | Deepika.com