ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ശിപാർശകൾ തയാറാക്കുന്നതിനായി ചേർന്ന സുപ്രീംകോടതി കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു. വിരമിക്കാനിരിക്കേ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗമാണ് ഭിന്നതയെത്തുടർന്ന് പിരിഞ്ഞത്. കൊളീജിയത്തിലെ രണ്ട് അംഗങ്ങൾ ചീഫ് ജസ്റ്റീസിന്റെ നടപടിയോടു വിയോജിപ്പ് അറിയിച്ചതായാണു സൂചന.
പുതിയ ചീഫ് ജസ്റ്റീസായി എൻ.വി. രമണയെ രാഷ്ട്രപതി നിയമിച്ചതിനു പിന്നാലെ സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസ് കൊളീജിയം വിളിച്ചു ചേർത്തതാണ് വിയോജിപ്പിന് ഇടയാക്കിയത്. നിയുക്ത ചീഫ് ജസ്റ്റീസ് എൻ.വി. രമണ ഇന്നലെ കോടതിയിൽ ഹാജരാകാഞ്ഞതും ഈ വിയോജിപ്പിന്റെ അടിസ്ഥാനത്തിലാണെന്നു വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം നടന്ന യോഗത്തിൽ ചീഫ് ജസ്റ്റീസും ജസ്റ്റീസ് എൻ.വി. രമണയും അടക്കം അഞ്ച് മുതിർന്ന ജഡ്ജിമാരും പങ്കെടുക്കുകയും ചെയ്തു. സുപ്രീം കോടതിയിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ നിയമനവും ഹൈക്കോടതികളിലെ ഒഴിവുകൾ നികത്തുന്ന കാര്യവുമാണ് കൊളീജിയം യോഗം പരിഗണിക്കാനിരുന്നത്.
നിലവിലുള്ള ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലാണ് കൊളീജിയം യോഗം ചേരുന്നതെങ്കിലും വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ജഡ്ജി നിയമനകാര്യത്തിൽ ശിപാർശ തയാറാക്കുന്നത് അനുചിതമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പുതിയ ചീഫ് ജസ്റ്റീസിനെ രാഷ്ട്രപതി നിയമിച്ച സാഹചര്യത്തിൽ അദ്ദേഹം ചുമതലയേറ്റതിനു ശേഷം ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ ആവശ്യപ്പെടുന്നു.
ജഡ്ജിമാരുടെ നിയമനം: തീരുമാനമാകാതെ കൊളീജിയം പിരിഞ്ഞു
02:03 AM Apr 09, 2021 | Deepika.com