ന്യൂഡൽഹി: കാറിൽ തനിച്ചാണു യാത്ര ചെയ്യുന്നതെങ്കിലും മാസ്ക് ധരിക്കുന്നതു നിർബന്ധമാണെന്നു ഡൽഹി ഹൈക്കോടതി. കാർ പൊതുഇടമാണെന്നും മാസ്ക് സുരക്ഷാ കവചമാണെന്നും വിശദമാക്കിയാണു ജസ്റ്റീസ് പ്രതിഭ എം. സിംഗിന്റെ ഉത്തരവ്. മാസ്ക് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ പിഴ ഈടാക്കിയതിനെതിരേ അഭിഭാഷകനായ സൗരഭ് ശർമയും മറ്റുള്ളവരും നൽകിയ ഹർജികളിലാണു കോടതിയുടെ ഉത്തരവ്.
ധരിക്കുന്നവർക്കും ചുറ്റുള്ളവർക്കും സുരക്ഷാ കവചമാണ് മാസ്ക്. കാറിൽ തനിച്ചാണെങ്കിലും അതുധരിക്കുന്നത് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ്. കോവിഡ് പ്രതിസന്ധി വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിൽനിന്നു രക്ഷ നേടുന്നതിന് ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും ചുരുങ്ങിയ കാര്യം അതാണെന്നും സിംഗിൾ ബെഞ്ച് വിശദീകരിച്ചു.
തനിച്ച് കാറിൽ സഞ്ചരിക്കുന്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം പുറത്തിറക്കാൻ അധികാരമുണ്ട്. എന്നാൽ, വാഹനം ഓടിക്കുന്പോൾ മാസ്ക് ധരിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്നു ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
കാറിൽ തനിച്ചാണെങ്കിലും മാസ്ക് നിർബന്ധം
01:26 AM Apr 08, 2021 | Deepika.com