ന്യൂഡൽഹി: കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക നാളെ. കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റി തയാറാക്കിയ സാധ്യതാ പട്ടിക വെട്ടിച്ചുരുക്കാൻ കേരള എംപിമാരുമായി ഇന്നലെ രാത്രി നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായി. ഇന്നു ചേരുന്ന ദേശീയ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്കു ഏകദേശ രൂപം നൽകിയ ശേഷമാകും നാളെ എഐസിസിയുടെ തെരഞ്ഞെടുപ്പു സമിതി അന്തിമമായി സ്ഥാനാർഥികളെ നിശ്ചയിക്കുക.
സ്ഥാനാർഥികളെ പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ നാളെത്തന്നെ പ്രഖ്യാപിക്കാനാകുമെന്നു നേതാക്കൾ ദീപികയോടു പറഞ്ഞു. ഞായറാഴ്ചയും ഇന്നലെയുമായി ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും മുതിർന്ന നേതാവ് എ.കെ. ആന്റണി അടക്കമുള്ളവരുമായി ചർച്ച നടത്തി. പാലക്കാട്ട് തെരക്കിലായതിനാൽ വി.കെ. ശ്രീകണ്ഠനുമായി ഇന്നാകും നേതാക്കളുടെ ചർച്ച. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ടെലിഫോണിലും എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരുമായി ഡൽഹിയിലും അനൗപാരിക ചർച്ചകൾ നടന്നു.
കേരള ഹൗസും ഗുരുദ്വാര രഖാബ് ഖഞ്ച് റോഡിലെ കോണ്‍ഗ്രസിന്റെ വാർ റൂമും എ.കെ. ആന്റണിയുടെയും കെ.സി. വേണുഗോപാലിന്റെയും വസതികളും കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന ചർച്ചകൾ. മൽസരിക്കാൻ താത്പര്യമുള്ള കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചർ അടക്കം ചില നേതാക്കളും ഡൽഹിയിലെത്തി.
മൂന്നോ, അതിലധികമോ പേരുകളുള്ള മണ്ഡലങ്ങളിലെ പട്ടിക ചുരുക്കുന്നതിനുള്ള പൊതുവായ മാനദണ്ഡങ്ങളും പ്രത്യേക ഒഴിവു നൽകേണ്ടവരുടെ കാര്യങ്ങളുമാണു ഡൽഹിയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഗ്രൂപ്പ്,സമുദായ സമവാക്യങ്ങളും യുവജന, വനിതാ, ദളിത് പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനുള്ള അഡ്ജസ്റ്റുമെന്റുകൾക്കു ചില സ്ഥാനാർഥികളും ഗ്രൂപ്പു നേതാക്കളും വഴങ്ങാത്തതാണു തടസം. ജോസഫ് വിഭാഗം അടക്കം യുഡിഎഫ് ഘടകകക്ഷികളുമായി തർക്കമുള്ളിടത്തെ കോണ്‍ഗ്രസിന്റെ തീരുമാനവും നാളെ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് 92 സീറ്റിൽ മൽസരിക്കാനുള്ള തീരുമാനം മാറ്റിയേക്കില്ല.
എംപിമാർ വിട്ടുനിന്നു
ന്യൂഡൽഹി: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടക്കുന്ന അവസാന വട്ട ചർച്ചയിൽ കോൺഗ്രസിൽ നേതാക്കൾക്കിടയിൽ അസ്വസ്ഥത. എംപിമാരുമായുള്ള ചർച്ചയിൽ കെ. മുരളീധരനും എം.കെ. രാഘവനും പങ്കെടുക്കാതെ വിട്ടുനിന്നതോടെയാണ് അഭിപ്രായവ്യത്യാസം മറനീക്കിയത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കത്തിൽ പ്രതിഷേധിച്ചാണ് അവർ ചർച്ചകളിൽനിന്നു വിട്ടുനിന്നത്.
ജോർജ് കള്ളിവയലിൽ
കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക നാളെ; അന്തിമ തീരുമാനം എഐസിസിയിൽ
01:21 AM Mar 09, 2021 | Deepika.com