ന്യൂഡൽഹി: സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച ഉത്തരവ് പുനഃപരിശോധിക്കാമെന്നു സുപ്രീംകോടതി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ചു. ഒരു സമുദായത്തെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിച്ചു സംവരണ ആനുകൂല്യം അനുവദിക്കാൻ നിയമനിർമാണ സഭകൾക്ക് അധികാരം ഉണ്ടോ എന്ന വിഷയത്തിൽ മറുപടി തേടിയാണു സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആകെ സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന ഇന്ദിര സാവ്നി വിധി (മണ്ഡൽ കമ്മീഷൻ കേസ്) വിശാല ബെഞ്ച് പുനഃപരിശോധിക്കണോ എന്ന കാര്യത്തിൽ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മറാഠ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് മണ്ഡൽകമ്മീഷൻ വിധി പുനഃപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ വാദം കേൾക്കാമെന്ന് സുപീംകോടതി വ്യക്തമാക്കിയത്. 1992ലെ ഇന്ദിര സാവ്നി കേസിലെ ഒൻപതംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പുനഃപരിശോധിക്കണോ, മറാഠ സംവരണ കേസ് ഈ വിധിയുമായി ബന്ധപ്പെട്ടതാണോ, ഭരണഘടനയുടെ 102-ാം ഭേദഗതി പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അധികാരം എടുത്തു കളയുന്നുണ്ടോ, ഫെഡറൽ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന വിഷയങ്ങളിലും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 102-ാം ഭേദഗതിയെത്തുടർന്ന് 342 എ വകുപ്പ് ഏതെങ്കിലും സമുദായത്തെയോ ജാതിയെയോ പിന്നാക്കസമുദായമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്.
ജസ്റ്റീസ് അശോക് ഭൂഷൻ അധ്യക്ഷനായ ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, എസ്. അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെടെ ഭരണഘടനാ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകിയ സുപ്രീംകോടതി കേസിൽ വീണ്ടും മാർച്ച് 15ന് വാദം കേൾക്കുമെന്ന് വ്യക്തമാക്കി. വിവിധ വശങ്ങൾ പരിശോധിച്ചശേഷം വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനെക്കുറിച്ചും തുടർച്ചയായി വാദം കേൾക്കുന്ന കാര്യവും പരിഗണിക്കും. ഇപ്പോൾ സാന്പത്തിക സംവരണത്തിന് എതിരേ ഉൾപ്പെടെ കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഈ ബെഞ്ചിന് വിടണമോ എന്നും തീരുമാനിക്കും.
2018ലാണ് ഭരണഘടനയുടെ 102-ാം ഭേദഗതിയിലൂടെ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രഭരണഘടനാ പദവി നൽകിയത്. ഇത് ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലുള്ള കടന്നു കയറ്റമാണെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ വാദം. 27 ശതമാനം പിന്നാക്ക സംവരണം ഏർപ്പെടുത്തിയതിനെതിരെയുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് എതിരായ 1992ലെ ഇന്ദ്ര സാഹ്നി കേസിൽ 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യമെങ്കിൽ പതിനൊന്നംഗ വിശാല ബെഞ്ച് രൂപീകരിക്കേണ്ടി വരും.
സെബി മാത്യു
സംവരണ വിധി പുനഃപരിശോധിക്കാമെന്നു സുപ്രീം കോടതി
01:21 AM Mar 09, 2021 | Deepika.com