ന്യൂഡൽഹി: പോക്സോ കേസിൽ വാദം കേൾക്കുന്നതിനിടെ പ്രതിയോട് മാനഭംഗത്തിനിരയായ കുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു എന്ന തരത്തിൽ വന്ന വാർത്തകൾ തികച്ചും തെറ്റായ തരത്തിൽ റിപ്പോർട്ട് ചെയ്തതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ. മറ്റൊരു കേസിൽ വാദം കേൾക്കുന്നതിനിടെയാണ് രാജ്യവ്യാപകമായി വിമർശന വിധേയമായ പരാമർശത്തിൽ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദീകരണം നൽകിയത്.
കോടതിക്ക് സ്ത്രീത്വത്തോട് ഉയർന്ന ബഹുമാനം ആണുള്ളത്. കേസിലെ പ്രതിയോട് നിങ്ങൾ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണോ എന്നാണ് ചോദിച്ചത്. അല്ലാതെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്നല്ല ചോദിച്ചതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കോടതി മറ്റൊരു പശ്ചാത്തലത്തിൽ ചോദിച്ച ചോദ്യം തികച്ചും തെറ്റായ പശ്ചാത്തലത്തിൽ പുറത്തു വ്യാപിക്കുകയായിരുന്നു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി.
മാനഭംഗത്തിന് ഇരയായ പതിനാലുവയസുള്ള പെണ്‍കുട്ടി ഗർഭം അലസിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് വിവാദ പരാമർശത്തിൽ മാധ്യമങ്ങളെ ചീഫ് ജസ്റ്റീസ് കുറ്റപ്പെടുത്തിയത്. ഈ കേസിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കണം എന്നു വ്യക്തമാക്കിയ കോടതി പന്ത്രണ്ടാം തീയതി കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
പോക്സോ കേസിലെ പരാമർശം; വാർത്ത റിപ്പോർട്ട് ചെയ്തത് തെറ്റായിട്ടെന്നു ചീഫ് ജസ്റ്റീസ്
12:34 AM Mar 09, 2021 | Deepika.com