ലോകചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഭരണാധികാരികളിൽ ഒരാൾ. സ്ത്രീകളുടെ രാഷ്ട്രീയം ലോകത്തുതന്നെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതിരുന്ന 1960കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിര കൊടുങ്കാറ്റായി മാറി. 1966 മുതൽ 77 വരെയും 1980 മുതൽ മരണം വരെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ലോകരാഷ്ട്രങ്ങളുടെ ഇടയിൽത്തന്നെ ഏറെ ബഹുമതി നേടിയെടുത്ത ഇന്ദിര ഉരുക്കുവനിതയെന്ന വിശേഷണം നേടി.
പ്രധാനമന്ത്രിയെന്ന നിലയിൽ അവരെടുത്ത ധീരമായ പല തീരുമാനങ്ങളും ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും വികസനത്തിനും വഴിതെളിച്ചു. കർക്കശക്കാരിയായ ഭരണാധികാരി എന്നവർ അറിയപ്പെട്ടു. ജവഹർലാൽ നെഹ്റുവിനുശേഷം ഏറ്റവും അധികകാലം രാജ്യം ഭരിച്ച നേതാവുകൂടിയാണ് നെ ഹ്റുവിന്റെ മകളായ ഇന്ദിര. 1984 ഒക്ടോബർ 31ന് അംഗരക്ഷകരാൽ വെടിയേറ്റു മരിച്ചു. ആയിരം കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ശ്രേഷ്ഠവനിതയെ കണ്ടെത്താൻ ബിബിസി നടത്തിയ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത് ഇന്ദിരയായിരുന്നു.
പ്രതിഭാ പാട്ടിൽ
രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതി. ചുമതലയേറ്റത് 2007ൽ. മഹാരാഷ്ട്രയിൽ ദീർഘകാലം കോണ്ഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന പ്രതിഭ, രാജ്യസഭാ ഉപാധ്യക്ഷയായും ലോക്സഭാംഗമായും പ്രവർത്തിച്ചു. രാജസ്ഥാൻ ഗവർണറായിരിക്കെ രാഷ്ട്രപതിയായി. 2012 ൽ രാഷ്ട്രപതിസ്ഥാനത്തുനിന്നു വിരമിച്ചു.
സോണിയ ഗാന്ധി
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രസിഡന്റ്. ഈ പദവിയിൽ ഏറ്റവും കാലം സേവനം ചെയ്ത നേട്ടവും സോണിയയ്ക്കു സ്വന്തം. ഇപ്പോഴും കോണ്ഗ്രസ് അധ്യക്ഷപദവിയിൽ തുടരുന്ന സോണിയ, ഭർത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്ഗ്രസ് വലിയ പ്രതിസന്ധിയെ നേരിട്ട 1988ലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്.
തകർച്ചയുടെ വക്കിൽനിന്ന് കോണ്ഗ്രസിനെ കരകയറ്റി വീണ്ടും അധികാരത്തിലെത്തിക്കാൻ സോണിയയ്ക്കു കഴിഞ്ഞു.റായ്ബറേലിയിൽനിന്നുള്ള ലോക്സഭാംഗം കൂടിയാണ് സോണിയ.
സുഷമ സ്വരാജ്
കേന്ദ്ര വിദേശകാര്യമന്ത്രി എന്ന നിലയിൽ ഏറെ സ്നേഹാദരങ്ങൾ നേടിയെടുത്ത നേതാവ്. ബിജെപിയുടെ തീപ്പൊരി പ്രസംഗക. പടിപടിയായി ഉയർച്ചയുടെ പടവുകൾ താണ്ടി രാജ്യസഭയിലും ലോക്സഭയിലും ദീർഘകാലം അംഗമായി. എ.ബി. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ മന്ത്രി. ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദവിയും വഹിച്ചു ഈ ഹരിയാനക്കാരി. 2019 ഓഗസ്റ്റ് ഏഴിന് അന്തരിച്ചു.
മീരാകുമാർ
ലോക്സഭാ സ്പീക്കറാകുന്ന ആദ്യ വനിത. 2009ൽ കോണ്ഗ്രസ് മന്ത്രിസഭയിൽ അംഗമായ മീരയെ ആ വർഷംതന്നെ സ്പീക്കറായി നിയോഗിച്ചു. മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിന്റെ മകളായ മീര ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസിൽനിന്നു രാഷ്ട്രീയത്തിലെത്തിയ മീര 2017ൽ സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായിരുന്നു.പിന്നീട് സുമിത്ര മഹാജൻ ലോക് സഭാ സ്പീക്കറായി.
നിർമല സീതാരാമൻ
കേന്ദ്ര ‘ഫുൾടൈം’ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിത. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കുറച്ചുനാൾ ധനവകുപ്പിന്റെ അധിക ചുമതല വഹിച്ചതൊഴിച്ചാൽ ഈ വകുപ്പിന്റെ ആദ്യ ഫുൾടൈം മന്ത്രിയാണ് നിർമല. ഒന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പിന്റെ ചുമതല കൈയാളാനും നിർമലയ്ക്കു കഴിഞ്ഞു.
ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ 16
പുരുഷ കേന്ദ്രീകൃതമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുവരെ മുഖ്യമന്ത്രിപദം അലങ്കരിച്ചത് 16 വനിതകൾ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് ഇപ്പോൾ ഈ നിരയിലുള്ളത്.
1963ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സുചേത കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. 1967 വരെ അവർ പദവിയിൽ തുടർന്നു. നന്ദിനി സപ്തതി- ഒഡീഷ, ശശികല കടോദ്കർ-ഗോവ, അൻവാര തൈമൂർ-ആസാം, ജാനകി രാമചന്ദ്രൻ, ജയലളിത-തമിഴ്നാട്, മായാവതി-ഉത്തർപ്രദേശ്, രജീന്ദർ കൗർ ഭട്ടൽ- പഞ്ചാബ്, റാബ്റി ദേവി- ബിഹാർ, സുഷമ സ്വരാജ്- ഡൽഹി, ഷീല ദീക്ഷിത്- ഡൽഹി, ഉമാഭാരതി-മധ്യപ്രദേശ്, വസുന്ധര രാജ സിന്ധ്യ- രാജസ്ഥാൻ, ആനന്ദി ബെൻ പട്ടേൽ- ഗുജറാത്ത്, മെഹ്ബൂബ മുഫ്തി- ജമ്മു കാഷ്മീർ എന്നിവരാണ് മുഖ്യമന്ത്രിമാരായ മറ്റു വനിതകൾ.
ജയലളിതയും മമതാ ബാനർജിയും ഷീല ദീക്ഷിതും മായാവതിയുമാണ് മുഖ്യമന്ത്രിപദവിയിൽ ഏറ്റവും കൂടുതൽ തിളങ്ങിയ വനിതകൾ. മൂന്നു തവണ അധികാരത്തിലെത്തിയ ജയലളിത ഇന്ത്യയിലെ തന്നെ ശക്തയായ ഭരണാധികാരിയായി.
പശ്ചിമബംഗാളിൽ മൂന്നാമങ്കത്തിനു തയാറെടുക്കുന്ന മമത സ്ത്രീ രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന മുഖമാണ്. ഡൽഹിയിൽ തുടർച്ചയായി 15 വർഷം മുഖ്യമന്ത്രിയായി തിളങ്ങാൻ ഷീല ദീക്ഷിതിനു സാധിച്ചു. നാലുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തിയ മായാവതി ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിത കൂടിയാണ്.
നരേന്ദ്ര മോദി മന്ത്രിസഭയിലെ അഞ്ചു വനിതകൾ
സ്മൃതി ഇറാനിയാണു മറ്റൊരു കാബിനറ്റ് മന്ത്രി. രേണുക സിംഗ്, സാധ്വി നിരഞ്ജൻ ജ്യോതി, ദേബശ്രീ ചൗധരി എന്നിവരാണു സഹമന്ത്രിമാർ.