ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിലെ ഘടകകക്ഷിയായ കോൺഗ്രസ് 25 സീറ്റുകളിൽ മത്സരിക്കും. കന്യാകുമാരി ലോക്സഭാ സീറ്റിലും കോൺഗ്രസാണ് മത്സരിക്കുക. മാരത്തൺ ചർച്ചകൾക്കൊടുവിലാണ് 25 സീറ്റിലൊതുങ്ങാൻ കോൺഗ്രസ് സമ്മതിച്ചത്.
സീറ്റ് ധാരണ കരാറിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും ടിഎൻസിസി പ്രസിഡന്റ് കെ.എസ്. അഴഗിരിയും ഒപ്പുവച്ചു. കോൺഗ്രസിന് 18 സീറ്റ് നല്‍കാമെന്നായിരുന്നു തുടക്കത്തിൽ ഡിഎംകെ നിലപാടെടുത്തത്. 2016ൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും എട്ടിടത്തു മാത്രമാണു വിജയിക്കാനായത്. സീറ്റ് വിഭജനത്തിൽ സംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, ഡിഎംകെ നേതൃത്വം നല്കുന്ന മതേതര മുന്നണിയുടെ വിജയം മാത്രമാണു ലക്ഷ്യമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
48 സീറ്റുകളാണു ഡിഎംകെ ഘടകകക്ഷികൾക്ക് ഇതുവരെ വിട്ടുനൽകിയത്. കോൺഗ്രസ്(25), എംഡിഎംകെ(ആറ്), വിസികെ(ആറ്), സിപിഐ(ആറ്), മുസ്ലിം ലീഗ്(മൂന്ന്) മനിതനേയ മക്കൾ കക്ഷി(രണ്ട്) എന്നിങ്ങനെയാണു സീറ്റുകൾ വിഭജിച്ചത്. സിപിഎമ്മുമായി ചർച്ച നടന്നുവരികയാണ്.
തമിഴ്നാട്ടിൽ കോൺഗ്രസിന് 25 സീറ്റ് മാത്രം
12:32 AM Mar 08, 2021 | Deepika.com