ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരർ സ്റ്റിക്കിബോംബ് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയതായി സുരക്ഷാസേനയ്ക്ക് സംശയം. ഈ സാഹചര്യത്തിൽ വാഹനങ്ങൾ നിർത്തിയിട്ടശേഷം അലക്ഷ്യമായി പോകരുതെന്ന മുന്നറിയിപ്പ് അവർ പൊതുജനങ്ങൾക്ക് നൽകിയിരിക്കുകയാണ്. വാഹനങ്ങളിലും മറ്റും കാന്തം ഉപയോഗിച്ച് പതിപ്പിച്ച് ഏതാനും സമയത്തിനുള്ളിൽ ടൈമർ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിയുമെന്നതാണു സ്റ്റിക്കി ബോംബുകളുടെ സവിശേഷത. കഴിഞ്ഞമാസം പകുതിയോടെ കാന്തം ഘടിപ്പിച്ച സ്ഫോടകവസ്തു ജമ്മു കാഷ്മീർ പോലീസ് പിടിച്ചെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനിൽ യുഎസ് സേനയ്ക്കെതിരേ താലിബാൻ ഭീകരർ ഇത്തരം ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരരും ഇവ ഉപയോഗിക്കാറുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകളിലൂടെയാണു സ്റ്റിക്കിബോംബുകൾ ഭീകരരുടെ കൈവശമെത്തുന്നത്. കഴിഞ്ഞ 14 ന് അന്താരാഷ്ട്ര അതിർത്തിയിലെ സാംബയിൽ ഇത്തരത്തിൽ ഡ്രോണിൽ എത്തിച്ച ബോംബുകൾ സുരക്ഷാസേന പിടികൂടിയിരുന്നു.
കാന്തം ഘടിപ്പിച്ച ബോംബുമായി ഭീകരർ: ശ്രദ്ധ വേണമെന്നു സുരക്ഷാസേന
12:32 AM Mar 08, 2021 | Deepika.com