ന്യൂഡൽഹി: മമത ബാനർജി കോപിച്ചു, നരേന്ദ്ര മോദിയുടെ ഫോട്ടോകൾ ഔട്ട്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് ഉടൻ നിർത്തലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടു. തൃണമൂൽ കോണ്ഗ്രസിന്റെ പരാതിയിലാണു കമ്മീഷൻ ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിനു നിർദേശം നൽകിയത്.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നശേഷം സർക്കാർ മാർഗങ്ങളിലൂടെ പ്രചാരണം നടത്തുന്നതു ചട്ടവിരുദ്ധമാണെന്ന പരാതി തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ചു. കോവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചശേഷമാണു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം കമ്മീഷൻ തള്ളി. മോദിയുടെ ഫോട്ടോയോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സന്ദേശവും കുത്തിവയ്പിനുശേഷം നൽകുന്ന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതു രാഷ്ട്രീയ താത്പര്യത്തോടെയാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നു തൃണമൂൽ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ എംപി നൽകിയ പരാതിയിൽ ആരോപിച്ചു. പ്രതിരോധ കുത്തിവയ്പിന്റെ മറവിൽ കോവിൻ വെബ്സൈറ്റിലൂടെയുള്ള മോദിയുടെ പ്രചാരണം ഉടൻ തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ടം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലെ കുത്തിവയ്പ് സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതു തുടരും.
2017ൽ യുപി ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വെബ്സൈറ്റിൽ നിന്നു പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ജോർജ് കള്ളിവയലിൽ
മമത കോപിച്ചു; മോദി ഔട്ട്
12:13 AM Mar 07, 2021 | Deepika.com