ഗോഹട്ടി: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ആസാം കോൺഗ്രസിൽ പെട്ടിത്തെറി. ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായുള്ള (എഎൽയുഡിഎഫ്) സഖ്യത്തിനെതിരെയാണു പാർട്ടിക്കുള്ളിൽ പടയൊരുക്കം. ബംഗാൾ മുസ്ലിംങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ബദ്റുദീൻ അജ്മലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് എഎൽയുഡിഎഫ്. ഇവരുമായുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ഇടഞ്ഞ അഖിലേന്ത്യ മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് ഇന്നലെ രാജിവച്ചു. സീറ്റ് ചർച്ചകളിൽ തന്നെ അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാൽ, സുഷ്മ രാജിവച്ചിട്ടില്ലെന്നും അവർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
കോണ്ഗ്രസ് നേതൃത്വം നൽകുന്ന മഹാജോട്ട് (മഹാസഖ്യം) മുന്നണി സീറ്റ് വിഭജനം പൂർത്തീകരിച്ചതായാണു റിപ്പോർട്ടുകൾ. നിലവിൽ ഏഴു പാർട്ടികളാണു മുന്നണിയിലുള്ളത്. ബദ്റുദീൻ അജ്മൽ നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) 21 സീറ്റുകളിലും പുതുതായി രൂപീകരിച്ച അഞ്ചാലിക് ഗണ മോർച്ച (എജിഎം) രണ്ടു സീറ്റിലും മത്സരിക്കും. സിപിഎമ്മിന് രണ്ടു സീറ്റു ലഭിച്ചപ്പോൾ സിപിഐ, സിപിഐ (എംഎൽ) പാർട്ടികൾക്ക് ഒരോ സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ തവണ എൻഡിഎയിലായിരുന്ന ബോഡോ പീപ്പിൾസ് ഫ്രണ്ട് ഇത്തവണ മഹാസഖ്യത്തിലുണ്ട്. കോണ്ഗ്രസ് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ, വർധിക്കുന്ന ഇന്ധനവില, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷ മുന്നണി ജനങ്ങളോടു വോട്ടഭ്യർഥിക്കുന്നത്. തുടർഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കളത്തിൽ നിറഞ്ഞു കളിക്കുന്ന ബിജെപിക്കൊപ്പം ആസാം ഗണപരിഷത്തും (എജിപി) യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമുണ്ട് (യുപിപിഎൽ). ആകെയുള്ള 126 സീറ്റുകളിൽ നൂറെണ്ണത്തിൽ കൂടുതൽ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സഖ്യം. 92 സീറ്റിൽ മത്സരിക്കുന്ന ബിജെപി, എജിപിക്ക് 26ഉം യുപിപിഎലിന് എട്ടും സീറ്റുകളാണ് നൽകിയിട്ടുള്ളത്.
മൂന്നു ഘട്ടമായാണ് ആസാമിൽ തെഞ്ഞെടുപ്പ്.
അഖിൽ ഗൊഗോയി മത്സരിക്കും
ഗോഹട്ടി: ആസാമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ അഖിൽ ഗൊഗോയി അപ്പർ ആസാമിലെ സിബ്സാഗർ മണ്ഡലത്തിൽനിന്നു ജനവിധി തേടും. അഖിൽ പുതുതായി രൂപംകൊടുത്ത റായ്ജോർ ദൾ പാർട്ടി 18 സ്ഥാനാർഥികളെയാണു മത്സരരംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തു ബിജെപി അധികാരത്തിൽവരുന്നതു തടയാനും സിഎഎ വിരുദ്ധ സർക്കാരിനുവേണ്ടിയുമാണ് പാർട്ടി സ്ഥാപിച്ചതെന്ന് വർക്കിംഗ് പ്രസിഡന്റ് ഭാസ്കോ ഡി സൈകിയ പറഞ്ഞു. 126 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ്.
ആസാമിൽ പടപ്പുറപ്പാട്
12:13 AM Mar 07, 2021 | Deepika.com