ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിക്കാതെ ജസ്റ്റീസുമാരായ അശോക് ഭൂഷൻ, സുഭാഷ് റെഡ്ഡി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് മാറ്റി വച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ആറ് ആഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. അതുവരെ ശിവശങ്കറിന്റെ ജാമ്യം തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ സുപ്രീംകോടതി ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏറെ കോളിളക്കമുണ്ടാക്കിയ സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടിട്ടുണ്ടെന്നും ഈ വസ്തുത കണക്കിലെടുക്കാതെയാണ് കേരള ഹൈക്കോടതി ജാമ്യം നൽകിയതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനകളിലും സാന്പത്തിക ഇടപാടിലും ശിവശങ്കറിന് പങ്കുണ്ട്. സ്വർണക്കടത്തിനായി ഒരു സാധാരണ പെണ്കുട്ടിയെ ഉപയോഗിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പനുസരിച്ച് ശിവശങ്കറിന് ജാമ്യത്തിൽ ഇറങ്ങി നടക്കാൻ ഒരർഹതയുമില്ല.
എന്നാൽ, കേസിലെ സാന്പത്തിക ഇടപാടുകൾ ഒരു കോടി രൂപയ്ക്ക് താഴെ ഉള്ളതായതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45-ാം വകുപ്പ് നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റീസ് അശോക് ഭൂഷൻ ചൂണ്ടിക്കാട്ടി. പക്ഷേ, ലോക്കറിൽനിന്ന് കണ്ടെടുത്ത 64 ലക്ഷം രൂപ മാത്രമല്ല, കേസിൽ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എസ്.വി. രാജു വ്യക്തമാക്കി. ശിവശങ്കർ അസുഖബാധിതനാണല്ലോ എന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് വെറും അഭിനയമാണെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്റെ മറുപടി.
ശിവശങ്കറിന് മറ്റാരെങ്കിലും സ്വർണക്കടത്ത് നടത്തി കേസിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗൂഢാലോചനയിൽ ഭാഗമായിരുന്നു എന്നതിന് തെളിവുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറുപടി നൽകി. കസ്റ്റംസുമായി ബന്ധപ്പെട്ട സ്വർണം പുറത്തു കടത്താൻ സഹായിച്ചത് ശിവശങ്കറാണെന്നും വ്യക്തമാക്കി.
എന്നാൽ, ഇതെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും മാന്യമായ ഒരു വ്യക്തിയെ അപമാനിക്കാനുള്ള ശ്രമാണെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ജാമ്യം തൽക്കാലം റദ്ദ് ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി തുടർന്ന് കേസ് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.
എം. ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയില്ല
01:56 AM Mar 06, 2021 | Deepika.com