ന്യൂഡൽഹി: സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് ബലമില്ലെന്ന വിമർശനവുമായി സുപ്രീംകോടതി. കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് പല്ലില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സർക്കാർ ചട്ടങ്ങളിൽ കേസെടുക്കുന്നതിനോ പിഴ ചുമത്തുന്നതിനോ വകുപ്പില്ല. നിയമ നിർവണത്തിലൂടെ അല്ലാതെ നിയന്ത്രണം സാധ്യമല്ലെന്നും ജസ്റ്റീസ് അശോക് ഭൂഷൻ ചൂണ്ടിക്കാട്ടി.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത് മാർഗനിർദേശങ്ങൾ മാത്രമാണ്. ഇതിൽ ഇവയുടെ പ്രവർത്തനങ്ങൾക്കു കൃത്യമായി നിയന്ത്രണമോ വീഴ്ചകളിൽ എന്തു നടപടി എടുക്കാമെന്നോ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ എന്തൊക്കെ നടപടികൾ എടുക്കാമെന്നും വ്യക്തമാക്കുന്നില്ല. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കർശന നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്നു കഴിഞ്ഞ ദിവസവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചില ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണമില്ലാതെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, പുതിയ ചട്ടങ്ങൾ സെൻസർഷിപ്പ് തീരെയില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനും സ്വയം നിയന്ത്രണത്തിനും വേണ്ടിയുള്ളതാണെന്നാണ് സോളിസിറ്റർ ജനറൽ നൽകിയ മറുപടി.
കോടതിയുടെ പരിശോധനയ്ക്കായി മികച്ച രീതിയിൽ തയാറാക്കിയ ചട്ടങ്ങളുടെ കരട് രൂപം സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഒടിടി, സോഷ്യൽ മീഡിയകളുടെ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്ക് ബലമില്ലെന്ന് സുപ്രീംകോടതി വിമർശിച്ചത്. താണ്ഡവ് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആമസോണ് പ്രൈം വീഡിയോ ഇന്ത്യ മേധാവി അപർണ പുരോഹിതിന്റെ അറസ്റ്റ് സുപ്രീംകോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. അപർണ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജസ്റ്റീസുമാരായ അശോക് ഭൂഷൻ, ആർ. സുഭാഷ് റെഡ്ഡി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒടിടി നിയന്ത്രണത്തിന് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്കു പല്ലില്ലെന്നു സുപ്രീംകോടതി
01:56 AM Mar 06, 2021 | Deepika.com