ന്യൂഡൽഹി: ചില ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും അവയ്ക്കും നിയന്ത്രണം വേണമെന്നും സുപ്രീംകോടതി. ഇന്റർനെറ്റിലൂടെയും ഒടിടി സംവിധാനങ്ങൾ വഴിയും സിനിമകളും മറ്റും കാണുന്നത് സാധാരണമായിട്ടുണ്ട്. അവയ്ക്ക് ചില നിയന്ത്രണങ്ങൾ വേണമെന്നു ജസ്റ്റീസ് അശോക് ഭൂഷണും ആർ.എസ്. റെഡ്ഡിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളെ ഉൾപ്പെടെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിദേശങ്ങൾ ഹാജരാക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിൽ വന്ന താണ്ഡവ് സീരീസുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിഷയം ഉന്നയിച്ചത്.
മുൻകൂർ ജാമ്യ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് നൽകിയ അപ്പീൽ ആണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
താണ്ഡവുമായി ബന്ധപ്പെട്ട് പത്തു കേസുകളിലാണ് അപർണയെ പ്രതിയാക്കിയിരിക്കുന്നതെന്ന് സീനിയർ അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പറഞ്ഞു. അവർ സീരീസിന്റെ നിർമാതാവോ അഭിനേതാവോ അല്ലെന്ന് റോഹ്ത്തഗി അറിയിച്ചു. സെയ്ഫ് അലി ഖാനും ഡിംപിൾ കപാഡിയയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച താണ്ഡവ് വിവാദമായിരുന്നു.
രാജ്യത്തുടനീളം പല കേന്ദ്രങ്ങളിലാണ് താണ്ഡവിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് മുഖ്യ ആക്ഷേപം.
ഒടിടിക്ക് കൂടുതൽ നിയന്ത്രണം വേണമെന്നു സുപ്രീംകോടതി
12:36 AM Mar 05, 2021 | Deepika.com