ന്യൂഡൽഹി: ബോളിവുഡ് താരങ്ങൾക്കും സാങ്കേതികപ്രവർത്തകർക്കുമെതിരേ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ പേരിൽ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും തമ്മിൽ ട്വിറ്റർപോര്. കർഷകരെ പിന്തുണയ്ക്കുന്നവർക്കു നേരെയാണ് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ റെയ്ഡ് നടത്തുന്നതെന്നു രാഹുൽ കുറ്റപ്പെടുത്തി.
ഹിന്ദിയിലെ ജനപ്രിയ പ്രയോഗങ്ങൾ എടുത്തുപറഞ്ഞായിരുന്നു രാഹുലിന്റെ ആക്രണം. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗിക്കുകയാണെന്നും മാധ്യമങ്ങൾ ഇതിൽ മൗനം പാലിക്കുകയാണെന്നുമായിരുന്നു ആരോപണത്തിന്റെ കാതൽ.
ഹിന്ദിയിലെ മറ്റ് മൂന്ന് പ്രയോഗങ്ങൾ എടുത്തുപറഞ്ഞായിരുന്നു കേന്ദ്രമന്ത്രി ജാവദേക്കറുടെ തിരിച്ചടി. അടിയന്തരാവസ്ഥ കൊണ്ടുവന്ന കോൺഗ്രസ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നുവെന്നുവെന്നായിരുന്നു ആദ്യ വിമർശനം. പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് ഓർമിക്കണമെന്നും കുടുംബാധിപത്യം പിന്തുടരുന്ന പാർട്ടി ജനാധിപത്യം പഠിപ്പിക്കുകയാണെന്നും ജാവദേക്കർ സൂചിപ്പിച്ചു.
അതിനിടെ, ബോളിവുഡ് താരം ദീപിക പദുകോണുമായി ബന്ധമുള്ള ക്വാൻ ടാലന്റ് എന്ന കന്പനിയിൽ ആദായനികുതിവകുപ്പ് പരിശോധന തുടരുകയാണ്. അനുരാഗ് കശ്യപും മറ്റും ചേർന്ന് തുടങ്ങിയ ഫിലിംസ് കന്പനി വലിയതോതിൽ നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. അനുരാഗ് കശ്യപും തപ്സി പന്നുവും സമർപ്പിച്ച ആദായനികുതി റിട്ടേണിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
650 കോടിയുടെ ക്രമക്കേട് കണ്ടെത്തി
ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 650 കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. മുംബൈയിലും പൂനയിലുമായി 30 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിവാദവിഷയങ്ങളിൽ പ്രതികരിക്കുന്നവരാണു തപ്സി പന്നുവും അനുരാഗ് കശ്യപും. പൂനയിൽ സിനിമ ചിത്രീകരണത്തിലായിരുന്ന കശ്യപിനെയും തപ്സി പന്നുവിനെയും ബുധനാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
ബോളിവുഡിലെ ഐടി റെയ്ഡ്: രാഹുലും കേന്ദ്രമന്ത്രിയും വാക്പോരിൽ
01:47 AM Mar 05, 2021 | Deepika.com