ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ അഞ്ചു സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിലും ആം ആദ്മി പാർട്ടിക്ക് ജയം. ഒരു സീറ്റിൽ കോണ്‍ഗ്രസും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതേസമയം, ബിജെപിയുടെ ഒരു സീറ്റ് ആപ് നേടുകയും ചെയ്തു. ബിജെപിക്ക് ഒറ്റ സീറ്റു പോലും നേടാനായില്ല.
രോഹിണിയിൽ ബിഎസ്പി സ്ഥാനാർഥി രാജിവച്ച ഒഴിവിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഷാലിമാർ ബാഗ് സീറ്റ് ആപ് പിടിച്ചെടുത്തത് ബിജെപി കേന്ദ്രങ്ങളെ അന്പരപ്പിച്ചു. ഒരു വർഷം മുൻപ് കലാപം നടന്ന വടക്ക് കിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബംഗാറിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹമ്മദ് ഇഷ്റാക്ക് ഖാനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി ചൗധരി സുബൈർ അഹമ്മദ് വിജയിച്ചത്.
ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപിക്കുള്ള വ്യക്തമായ സന്ദേശമാണെന്നാണ് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹി കോർപ്പറേഷനിൽ ബിജെപിക്ക് പരാജയം; ആപ്പിന് നാല് സീറ്റ്, കോണ്‍ഗ്രസിന് ഒന്ന്
01:03 AM Mar 04, 2021 | Deepika.com