ബംഗളൂരു: ലൈംഗികാരോപണത്തെത്തുടർന്ന് കർണാടക ജലവിഭവ മന്ത്രി രമേഷ് ജാർക്കിഹോളി രാജിവച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജി സ്വീകരിച്ചു. ജാർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ കഴിഞ്ഞ ദിവസമാണു കന്നഡ ചാനലുകൾ പുറത്തുവിട്ടത്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ സത്യത്തിന്റെ കണിക പോലുമില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ജാർക്കിഹോളി പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു ജാർക്കിഹോളി രാജി സമർപ്പിച്ചത്. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കർണാടകയുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയാണുണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും കർണാടകയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും കണക്കിലെടുത്താണു ജാർക്കിഹോളി രാജിവച്ചത്.
സർക്കാർജോലി തേടിയെത്തിയ യുവതിയെ മന്ത്രി രമേഷ് ജാർക്കിഹോളി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണു പോലീസിൽ പരാതി നല്കിയത്.
മുന്പു കോൺഗ്രസിലായിരുന്ന രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ നടന്ന വിമതനീക്കമാണു കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വീഴ്ത്തിയത്. ഗോകക് മണ്ഡലത്തെയാണു ജാർക്കിഹോളി പ്രതിനിധീകരിക്കുന്നത്.
ലൈംഗികാരോപണം: കർണാടക മന്ത്രി രമേഷ് ജാർക്കിഹോളി രാജിവച്ചു
01:03 AM Mar 04, 2021 | Deepika.com