ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ ജയിലുകളിലെ തിക്കും തിരക്കും കുറയ്ക്കാൻ തടവുകാർക്ക് അനുവദിച്ച ജാമ്യം നീട്ടി നൽകാനാകില്ലെന്നു സുപ്രീംകോടതി. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ അതിന്റെ പേരിൽ ജാമ്യം ലഭിച്ച തടവുകാർ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് നിയന്ത്രണത്തിലായത് കണക്കിലെടുത്ത് കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ഡൽഹിയിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന തടവുകാരോട് 15 ദിവസത്തിനുള്ളിൽ ജയിലിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ നാഷണൽ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പരോൾ നീണ്ടേണ്ടതില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.
ഡൽഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാൽ ജയിലുകളിൽ വീണ്ടും തിരക്കുണ്ടാകുമെന്നും അതു കോവിഡ് വ്യാപനത്തിലേക്ക് നയിക്കുമെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചെങ്കിലും രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനാൽ ഈ വാദം നിലനിൽക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതിയും സംബന്ധിച്ച റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യുറി ഗൗരവ് അഗർവാളിനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ ഡൽഹിയിലെ 2,318 വിചാരണത്തടവുകാർക്ക് ജാമ്യം റദ്ദാകും. ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
കോവിഡ് വ്യാപനം തീവ്രതോതിൽ നിന്ന കഴിഞ്ഞ ഏപ്രിലിലാണ് ജയിലിലെ തിരക്കു കുറയ്ക്കുന്നതിന് തടവുകാർക്ക് പരോൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോ ടതി വ്യക്തമാക്കിയിരുന്നു.
ജയിലിലെ തിക്കും തിരക്കും കുറയ്ക്കാൻ: തടവുകാരുടെ ജാമ്യം നീട്ടി നൽകാനാകില്ലെന്ന് സുപ്രീംകോടതി
01:11 AM Mar 03, 2021 | Deepika.com