ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാവിലെ 6.30ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലാണു മോദി വാക്സിൻ എടുത്തത്. “പൊതുവേ രാഷ്ട്രീയക്കാരുടെ തൊലിക്ക് കട്ടി കൂടുതലാണെന്നാണല്ലോ ചൊല്ല്, മൃഗങ്ങളെ കുത്തുന്ന സൂചി കൊണ്ടാണോ നിങ്ങളെന്നെ കുത്താൻ പോകുന്നത്’’. വാക്സിനെടുക്കാൻ മുറിയിലേക്കു വന്ന മോദിയുടെ ചോദ്യം കേട്ട് നഴ്സ് നിവേദ ആദ്യം ഒന്നു പകച്ചെങ്കിലും പെട്ടെന്നുതന്നെ “നോ” എന്നു മറുപടി പറഞ്ഞു. അത്രനേരവും പ്രധാനമന്ത്രിക്ക് കുത്തിവയ്പെടുക്കുന്നതിന്റെ അങ്കലാപ്പിൽ നിന്ന നഴ്സുമാർ അതോടെ പൊട്ടിച്ചിരിച്ചു പോയി. “എടുത്തു കഴിഞ്ഞോ, അറിഞ്ഞതേ ഇല്ലല്ലോ’’ എന്നായിരുന്നു കുത്തിവയ്പ് കഴിഞ്ഞ ഉടൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
കൈ കൂപ്പി വണക്കം പറഞ്ഞാണു പ്രധാനമന്ത്രി എത്തിയതെന്നു തൊടുപുഴ സ്വദേശിനിയായ റോസമ്മ അനിൽ പറഞ്ഞു. എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും എവിടെയാണു സ്വദേശമെന്നും അദ്ദേഹം ചോദിച്ചു. വാക്സിൻ എടുത്ത ശേഷം അര മണിക്കൂറോളം അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടർന്നു. മടങ്ങാൻ നേരത്തും മോദി തങ്ങളുടെ അടുത്തെത്തി വണക്കവും നന്ദിയും പറഞ്ഞാണ് പോയതെന്നും റോസമ്മ അനിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു മോദിയുടെ വാക്സിനേഷൻ ചിത്രം. പുതുച്ചേരി സ്വദേശി പി. നിവേദയാണു മോദിക്ക് വാക്സിൻ കുത്തി വച്ചത്. സഹായിയായി നിന്നതു തൊടുപുഴ സ്വദേശിയായ നഴ്സ് റോസമ്മ അനിൽ. ആസാമിലെ പരന്പരാഗത വസ്ത്രമായ ഗംചയാണ് അദ്ദേഹം കഴുത്തിൽ അണിഞ്ഞിരുന്നത്.
പ്രധാനമന്ത്രി വാക്സിൻ എടുക്കാൻ വരുന്നുണ്ടെന്ന വിവരം ഞായറാഴ്ച അർധരാത്രിയാണ് ലഭിച്ചതെന്നും അദ്ദേഹത്തിനുവേണ്ടി പ്രത്യേക തരത്തിലുള്ള ഒരുക്കങ്ങളൊന്നും എടുത്തിരുന്നില്ലെന്നും എയിംസ് ഡയറക്ടർ ഡോ. രണ്ദീപ് ഗുലേരിയ പറഞ്ഞു. അർഹരായവർ എല്ലാവരും കോവിഡ് വാക്സിൻ എടുക്കണമെന്ന് ആഹ്വാനം ചെയ്ത മോദി, വാക്സിൻ എടുക്കുന്ന ചിത്രം പിന്നീട് ട്വിറ്ററിലിട്ടു. കോവാക്സിൻ ആണ് മോദി സ്വീകരിച്ചത്.
“തൊലിക്കട്ടിയുണ്ട്, സൂചി സ്പെഷലാണോ?”; വാക്സിനെടുത്ത പ്രധാനമന്ത്രി നഴ്സുമാരെ പൊട്ടിച്ചിരിപ്പിച്ചു
11:03 PM Mar 01, 2021 | Deepika.com