ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ അടിമുടി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സിബിഐ സുപ്രീംകോടതിയിൽ. ഫ്ളാറ്റ് നിർമാണ പദ്ധതിക്കായി വിദേശ പണം ലഭ്യമാക്കാൻ സർക്കാർ മെനഞ്ഞെടുത്ത ബിനാമി സ്ഥാപനമാണ് യൂണിടാക് എന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വിദേശ സഹായ നിയന്ത്രണ ചട്ടവും സിഎജി ഓഡിറ്റും മറികടക്കാനും വൻ തുക കോഴ കൈപ്പറ്റാനുമാണ് യൂണിടാകിനെ ഉപയോഗിച്ചിരിക്കുന്നത്.
വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമിക്കുന്നതിനായുള്ള പത്തു ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെങ്കിൽ ടെൻഡർ വഴി മാത്രം നിർമാണക്കരാർ കൈമാറാൻ കഴിയില്ലായിരുന്നു. യൂണിടാകും റെഡ് ക്രസന്റും ഉണ്ടാക്കിയ കരാറിലൂടെ നടപടിക്രമങ്ങൾ മറികടക്കാനാണ് ശ്രമിച്ചത്. കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്കും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ പണം കൈക്കൂലിയായി നൽകി. സ്വർണക്കടത്ത് കേസിലെ പ്രതികൾക്കും ഇതിൽ ബന്ധമുണ്ട്. ഇതിനു തെളിവാണ് ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് ഇ-മെയിൽ സന്ദേശം അയച്ചതെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു.
അധോലോക ബന്ധമുള്ള ഇടപാട് പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം ലക്ഷ്യമായിരുന്നു. അതിനാൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ തുടരന്വേഷണം പൂർത്തിയാക്കേണ്ടത് ആവശ്യമാണ്. കേസിലെ എഫ്ഐആർ റദ്ദാക്കിയാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
ഇതിനിടെ, കരാർ പ്രകാരം വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമിക്കുന്നതിനുള്ള പണമാണ് തനിക്കുലഭിച്ചതെന്നും വിദേശസഹായമുണ്ടായിട്ടില്ലെന്നും വിശദീകരിച്ച്, സിബിഐ അന്വേഷണത്തിനെതിരേ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹർജി നൽകി.
ലൈഫ് മിഷനിൽ അടിമുടി അഴിമതിയെന്നു സിബിഐ സുപ്രീംകോടതിയിൽ
11:03 PM Mar 01, 2021 | Deepika.com