ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെയും കാർഷിക രംഗത്തെ സ്വകാര്യവത്കരണത്തെയും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുക എന്നതാണു പ്രധാനം. വിപണി തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുക എന്നതും നിർണായകമാണെന്നു പുതിയ കാർഷിക നിയമങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിൽ കാർഷിക മേഖലയുടെ ഉന്നമനത്തിനായി കൈക്കൊണ്ട നടപടികൾ വിശദീകരിക്കുകയായിരുന്നു മോദി.
ആഗോള ഭക്ഷ്യ സംസ്കരണ വിപണിയിൽ ഇന്ത്യയുടെ കാർഷിക മേഖലയുടെ സ്വാധീനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുപ്പിനു ശേഷമുള്ള കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമാണ്. ഭക്ഷ്യ സംസ്കരണ രംഗം കരുത്താർജിക്കണം. 21-ാം നൂറ്റാണ്ട് മൂല്യവർധിത ഉത്പന്നങ്ങളുടെ കാലമാണെന്നും മോദി പറഞ്ഞു. ഭക്ഷ്യ സംസ്കരണത്തിൽ വിപ്ലവകരമായ മാറ്റത്തിന് പൊതുസ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും മോദി പറഞ്ഞു.
നിലവിൽ കാർഷിക ഗവേഷണ മേഖലയിൽ പൊതുമേഖല സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സമയമായതായി മോദി ഓർമിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി പല പേരിൽ കരാർകൃഷി രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനെ കേവലം ബിസിനസായി മാത്രം ചുരുക്കിക്കൂടാ. നാടിന്റെ ഉത്തരവാദിത്തം യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് കരാർ കൃഷി മാറണമെന്നും മോദി പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി വീണ്ടും
11:02 PM Mar 01, 2021 | Deepika.com