ന്യൂഡൽഹി: വിനയത്തിന്റെ ആൾരൂപമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും വിനയം അദ്ദേഹത്തിൽനിന്നു പഠിക്കണമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പല നേതാക്കളെയും അടുത്തുനിന്നു മനസിലാക്കിയിട്ടുണ്ട്. താനും ഒരു ഗ്രാമത്തിൽനിന്നാണു വരുന്നത്. അതിൽ അഭിമാനവുമുണ്ട്. നമ്മുടെ പ്രധാനമന്ത്രിയും ഒരു ഗ്രാമത്തിൽനിന്നാണു വരുന്നത്. അദ്ദേഹം ചായ വിറ്റ് ഉപജീവനം നടത്തിയിരുന്നു. തങ്ങൾക്കിടയിൽ കടുത്ത രാഷ്ട്രീയ ഭിന്നതയുണ്ട്.
എന്നാൽ, തന്റെ സ്വത്വം ഒരിക്കലും മറച്ചു വെക്കാതെ സത്യസന്ധമായി വെളിപ്പെടുത്തുന്ന മോദിയെ അഭിനന്ദിക്കുന്നു. സ്വന്തം സ്വത്വം മറച്ചു വച്ചു ജീവിക്കുന്നവർ കുമിളകൾക്കുള്ളിലാണ് കഴിയുന്നതെന്നും ജമ്മുവിൽ ഒരു യോഗത്തിൽ ഗുലാം നബി പറഞ്ഞു.
ഫെബ്രുവരി ഒൻപതിന് രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കിയ ഗുലാം നബി ആസാദിന് സഭയ്ക്കുള്ളിൽ നടത്തിയ യാത്രയയപ്പു ചടങ്ങിൽ പ്രധാനമന്ത്രി പൊട്ടിക്കരഞ്ഞത് വാർത്തയായിരുന്നു. ഗുലാം നബിയെ വാനോളം പുകഴ്ത്തിയ മോദി അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ലെന്നും തുടർന്ന് ഉപദേശങ്ങൾ തേടുമെന്നും തന്റെ വാതിലുകൾ എന്നും ഗുലാം നബിയുടെ മുന്നിൽ തുറന്നു തന്നെ ഇരിക്കുമെന്നും പറഞ്ഞു. മറുപടി പ്രസംഗത്തിൽ മോദിയുമായുള്ള വ്യക്തിബന്ധം ഗുലാം നബിയും എടുത്തുപറഞ്ഞു.
ഇതിന്റെ തുടർച്ചയായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് താൻ ബിജെപിയിൽ ചേരുന്ന ദിവസം കാഷ്മീരിൽ കറുത്ത മഞ്ഞു പെയ്യുമെന്നായിരുന്നു ഗുലാം നബിയുടെ മറുപടി. കോണ്‍ഗ്രസിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടു വിമതശബ്ദമുയർത്തി സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഗുലാം നബിയും ഉൾപ്പെട്ടിരുന്നു.
വിനയം മോദിയിൽനിന്നു പഠിക്കണമെന്നു ഗുലാം നബി ആസാദ്
12:33 AM Mar 01, 2021 | Deepika.com