ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’എന്ന മുദ്രാവാക്യം ഉയർത്തിയ നരേന്ദ്ര മോദിയുടെ കാലത്തു തന്നെ ഒരു സംസ്ഥാനം എട്ട് തെരഞ്ഞെടുപ്പുകൾ എന്ന നിലയിലാണു കാര്യങ്ങളെന്നു കോണ്ഗ്രസ്, സിപിഎം, തൃണമൂൽ കോണ്ഗ്രസ് പാർട്ടികൾ പരിഹസിച്ചു. പശ്ചിമബംഗാളിൽ എട്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം ബിജെപിയുടെ കുടില തന്ത്രമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതു രാജ്യത്തിന്റെ ആവശ്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പ്രസ്താവിച്ചിരുന്നു. “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’’ എന്നത് കേവലം ആലോചനയുടെ ഒരു പ്രശ്നമല്ല, രാജ്യത്തിന്റെ ആവശ്യമാണ്. വിവിധ സ്ഥലങ്ങളിൽ വൈകാതെ തെരഞ്ഞെടുപ്പു നടക്കുന്നു. വികസന പ്രവർത്തനങ്ങളെ ഇതു തടസപ്പെടുത്തുന്നു. ഇതേക്കുറിച്ച് എല്ലാവർക്കും അറിയാം - കഴിഞ്ഞ വർഷം നവംബർ 26ന് നടന്ന സ്പീക്കർമാരുടെ ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണിത്.
എല്ലാ സംസ്ഥാനത്തും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ഒരു വോട്ടർ പട്ടികയേ പാടുള്ളൂവെന്നും മോദി അന്നു പറഞ്ഞു. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇതാവശ്യമാണെന്നും മോദി ഓർമിപ്പിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന മോദിയുടെ ആവശ്യത്തെ ബിജെപി പരസ്യമായി പിന്തുണച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഓരോ സംസ്ഥാനങ്ങളിലും തോന്നുംപോലെ പല ദിവസങ്ങളിലായാണു തെരഞ്ഞെടുപ്പു നടത്തുന്നത്. ആസാമിൽ മൂന്നു ദിവസവും ബംഗാളിൽ രണ്ടു മാസങ്ങളിലായി എട്ടു ദിവസവുമാണ് പോളിംഗ് തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നു പകരം ഒരു സംസ്ഥാനം, എട്ട് തെരഞ്ഞെടുപ്പുകൾ
12:11 AM Feb 28, 2021 | Deepika.com