പുതുച്ചേരിയിൽ ഇത്തവണ താമര വിരിയിക്കുമെന്നാണു ബിജെപിയുടെ അവകാശവാദം. കർണാടകയ്ക്കു പുറത്ത് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം പിടിച്ചെടുക്കാനുള്ള ഊർജിതശ്രമത്തിലാണു കേന്ദ്രം ഭരിക്കുന്ന പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെയെത്തും. 2016ൽ ഒറ്റ സീറ്റു പോലും ലഭിക്കാതിരുന്ന ബിജെപിയാണ് പുതുച്ചേരി പിടിക്കാനൊരുങ്ങുന്നത്.
അതേസമയം, നാരായണസ്വാമി സർക്കാർ വീണെങ്കിലും തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രത്തിൽ സ്വാധീനം നിലനിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഡിഎംകെയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ട്. അഞ്ചു കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ അംഗവും രാജിവച്ചതോടെയാണു നാരായണസ്വാമി സർക്കാർ വീണത്. ഇപ്പോൾ രാഷ്ട്രപതിഭരണത്തിലുള്ള പുതുച്ചേരിയിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക.30 സീറ്റുകളാണു പുതുച്ചേരി നിയമസഭയിലുള്ളത്. മൂന്ന് നോമിനേറ്റഡ് അംഗങ്ങൾകൂടി ചേരുന്പോൾ അംഗബലം 33 ആയി. 2016ൽ കോൺഗ്രസിന് തനിച്ച് 15 സീറ്റും ഡിഎംകെയ്ക്ക് മൂന്നു സീറ്റുമുണ്ടായിരുന്നു. ഒരു സ്വതന്ത്രനും സർക്കാരിനെ പിന്തുണച്ചിരുന്നു. മൂന്നു ബിജെപി അംഗങ്ങളെ ലഫ്. ഗവർണർ കിരൺ ബേദി നോമിനേറ്റ് ചെയ്തതാണ്. മുൻ മുഖ്യമന്ത്രി എൻ. രംഗസ്വാമി നേതൃത്വം നല്കുന്ന എൻആർ കോൺഗ്രസ് ആണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി.
പുതുച്ചേരി പിടിക്കാനുറച്ച് ബിജെപി, സ്വാധീനം നിലനിർത്താൻ കോൺഗ്രസ്
01:55 AM Feb 27, 2021 | Deepika.com