ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പുകളിലേതു പോലെ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലും പിന്നാക്ക വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ബിജെപി തന്ത്രം മെനയുന്നു. തുടർച്ചയായ രണ്ടു തവണ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലേറ്റിയതിൽ മൂന്നു ’മ’കൾ ചേർന്ന ഫോർമുല കൂടി ഉണ്ടായിരുന്നു- മണ്ഡൽ, മന്ദിർ, മാർക്കറ്റുകൾ. ഇതിൽ രാമക്ഷേത്ര നിർമാണം അടക്കം പലതിലൂടെയും മന്ദിർ എന്ന ഹിന്ദുത്വ അജൻഡ ഫലപ്രദമായും വിജയകരമായും നടപ്പാക്കി.
സ്വകാര്യ വിപണികൾക്കും വ്യവസായികൾക്കും കൈയയച്ചു സഹായം നൽകി നേട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യുന്നതിലൂടെ മാർക്കറ്റിനെയും വശത്താക്കി. അംബാനിയും അദാനിയും എത്ര മാത്രം വേണ്ടപ്പെട്ടവരാണെന്ന് അഹമ്മദാബാദിലെ മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പേരുകൾ വ്യക്തമാക്കി. സർദാർ പട്ടേലിന്റെ പേരു മാറ്റിയാണു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനു ജീവിച്ചിരിക്കെ തന്നെ നരേന്ദ്ര മോദിയുടെ പേരിട്ടത്. പോരാത്തതിന് ക്രിക്കറ്റ് പിച്ചിന്റെ രണ്ടറ്റങ്ങൾക്കു റിലയൻസ്, അദാനി എന്നു പേരിടാനും യാതൊരു ഉളുപ്പുമുണ്ടായില്ല.
സ്വകാര്യവത്കരണത്തിനു പരമാവധി പ്രോൽസാഹനം നൽകുമെന്നു പ്രധാനമന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിൽ വരെ സർവത്ര സ്വകാര്യവത്കരണം നടപ്പായി തുടങ്ങി. ബിസിനസിൽ സർക്കാരിന് ഒരു ബിസിനസുമില്ലെന്നു വരെ മോദി പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ സ്ഥാപിച്ചതും ഇന്ത്യയുടെ എക്കാലത്തെയും അഭിമാനവുമായ പൊതുമേഖലാ സ്ഥാപനങ്ങൾ വരെ പിടിയാവിലയ്ക്കു സ്വകാര്യ മേഖലയ്ക്കു വിറ്റു പുട്ടടിക്കുകയാണ്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തു മടിച്ചു തുടങ്ങിയ വിറ്റുതുലയ്ക്കലാണ് ഇപ്പോൾ അതിവേഗത്തിലാക്കിയത്.
രോഹിണി കമ്മീഷൻ വജ്രായുധം
പഴയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിവിട്ട കോലാഹലങ്ങൾ ഇനിയും പൂർണമായി ശമിച്ചിട്ടില്ല. പിന്നാക്ക സമുദായങ്ങളുടെ (ഒബിസി) സംവരണാനുകൂല്യങ്ങളെക്കുറിച്ചു പഠിക്കാൻ 2017ൽ നരന്ദ്രേ മോദി സർക്കാർ നിയമിച്ച ജസ്റ്റീസ് രോഹിണി കമ്മീഷൻ ആണ് ഇനി അടുത്ത ആയുധം. ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റീസ് ആയ ജി. രോഹിണി അധ്യക്ഷയായി നിയമിച്ച നാലംഗ കമ്മീഷന്റെ റിപ്പോർട്ട് വൈകാതെ സർക്കാരിനു നൽകും.
പിന്നാക്ക വിഭാഗങ്ങളെ നാലായി തരംതിരിക്കാനുള്ള രോഹിണി കമ്മീഷന്റെ നിർദേശത്തിന് ഇന്ത്യയിലാകെ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. രാജ്യത്തു കേന്ദ്ര പട്ടികയിൽ ഇപ്പോൾ 2,633 പിന്നാക്ക ജാതികളുണ്ട്. ഇവർക്കെല്ലാം കൂടി 27 ശതമാനം തൊഴിൽ, വിദ്യാഭ്യാസ സംവരണം നിലവിലുണ്ട്. ഒബിസി വിഭാഗങ്ങളെ നാല് ഉപ വിഭാഗങ്ങളായി തരം തിരിക്കും. ഒന്നു മുതൽ നാലു വരെ വിഭാഗങ്ങൾക്കു യഥാക്രമം 2,6,9,10 ശതമാനം വീതം സംവരണം നൽകാനാണു നീക്കം.
ഒന്നാമത്തെ വിഭാഗത്തിൽ 1,674 ജാതികളുണ്ട്. പക്ഷേ ഇവർക്കു നിലവിൽ സംവരണ ആനുകൂല്യങ്ങൾ കാര്യമായി കിട്ടുന്നില്ല. രണ്ടാമത്തെ വിഭാഗത്തിൽ 534 ജാതികളും മൂന്നാമത്തെ ഗ്രൂപ്പിൽ 328 ജാതികളുമുണ്ട്. നാലാമത്തെ വിഭാഗത്തിൽ ആകെ 97 ജാതികളിൽ പെട്ടവരേയുള്ളൂ. പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും ശക്തമായ ഈ വിഭാഗത്തിനാണു പുതിയ കമ്മീഷന്റെ ശിപാർശയിൽ പത്തു ശതമാനം സംവരണം നിർദേശിച്ചിരിക്കുന്നത്.
സംവരണ ആനുകൂല്യമുള്ള ഒബിസി വിഭാഗങ്ങൾക്കിടയിൽ വലിയ കോളിളക്കം ഉണ്ടാക്കാൻ പോന്നവയാണു രോഹിണി കമ്മീഷന്റെ നിർദിഷ്ട ശിപാർശകളെന്നു വ്യക്തം. അടുത്ത മാസം മുതൽ കമ്മീഷൻ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് അഭിപ്രായങ്ങൾ തേടും. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാകും കേരളത്തിലടക്കം കമ്മീഷൻ അംഗങ്ങളെത്തുക.
ബിജെപിക്കു വീണ്ടും മണ്ഡൽ, മന്ദിർ, മാർക്കറ്റ് തന്ത്രം
12:42 AM Feb 27, 2021 | Deepika.com