മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് 14,000 കോടി രൂപ തട്ടിയെടുത്ത് ബ്രിട്ടനിലേക്കു മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സെൽ തയാറാക്കിയതായി അധികൃതർ അറിയിച്ചു. മോദിയെ ഇന്ത്യക്കു കൈമാറുന്നതിന് അനുകൂലമായി ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു.
മോദിയെ മുംബൈയിൽ എത്തിക്കുകയാണെങ്കിൽ ജയിലിലെ ബാരക്ക് നന്പർ 12 ലെ അതീവസുരക്ഷയുള്ള മൂന്ന് സെല്ലുകളിൽ ഒന്നിൽ പാർപ്പിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. മോദിയെ ഇന്ത്യയിൽ എത്തിക്കേണ്ട താമസമേയുള്ളൂയെന്നും സെല്ലുകൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്കായി ആർതർ റോഡ് ജയിലിലെ സെല്ലുകൾ തയാറാണെന്ന് 2019ൽ മഹാരാഷ്ട്ര ജയിൽ വകുപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. മോദിക്ക് മൂന്ന് ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജയിൽ മുറിയിൽ കോട്ടൺ മാറ്റ്, തലയിണ, ബെഡ്ഡ്ഷീറ്റ്, ബ്ലാങ്കറ്റ് എന്നിവ ലഭിക്കും.
ലണ്ടനിൽ കഴിയുന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തുക്കുകയാണെങ്കിൽ ആർതർ റോഡ് ജയിലിലെ 12-ാം നന്പർ ബാരക്കിൽ തടവിൽ പാർപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
നീരവ് മോദിക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സെൽ
12:41 AM Feb 27, 2021 | Deepika.com