ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് ഘെരാവോ ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ഏത് സമയത്തും ഡൽഹി ചലോ മാർച്ചിന് സജ്ജരായിരിക്കാൻ ടികായത് കർഷകർക്ക് ആഹ്വാനം നൽകി. രാജസ്ഥാനിലെ സിക്കറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് പാർലമെന്റ് വളയുമെന്ന് താക്കീത് രാകേഷ് ടികായത് നൽകിയത്.
അതിനിടെ, സർക്കാർ ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. ഒന്നര വർഷത്തേക്ക് നിയമം നടപ്പാക്കാതെ തടഞ്ഞുവയ്ക്കാമെന്നും ആശയക്കുഴപ്പം പരിഹരിക്കാൻ കർഷക പ്രതിനിധികളും സർക്കാർ പ്രതിനിധികളും ഉൾപ്പെട്ട വിദഗ്ധ സമിതി പഠനം നടത്തുകയും ചെയ്യാം എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എന്നാൽ, സർക്കാരുമായി നടന്ന പതിനൊന്നാംഘട്ട ചർച്ചയിലും ഈ നിർദേശങ്ങൾ തള്ളിക്കളഞ്ഞ കർഷക സംഘടനകൾ, നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കർഷകരോട് ഏറെ അനുകന്പയോടെയാണ് സർക്കാർ ഇതുവരെ ചർച്ച നടത്തിയിട്ടുള്ളത്. കർഷകർ ഇപ്പോൾ പ്രതികരണം അറിയിക്കുകയാണെങ്കിൽ ഈ നിമിഷം ചർച്ചയ്ക്കു തയാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ പറഞ്ഞത്.
പാർലമെന്റ് ഘെരാവോ ചെയ്യും എന്ന രാകേഷ് ടികായത്തിന്റെ താക്കീതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കർഷകരുടെ കാര്യത്തിൽ സർക്കാർ എന്നും പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാർഷിക രംഗത്തെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്.
അതേസമയം, സർക്കാർ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ ഇനി പ്രതിഷേധിക്കുന്നത് പാർലമെന്റ് ഘെരാവോ ചെയ്തു കൊണ്ടായിരിക്കും എന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയാൽ ഉടൻ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും.
നാല് ലക്ഷം ട്രാക്ടറുകൾക്കു പകരം നാൽപതു ലക്ഷം ട്രാക്ടറുകളായിരിക്കും പ്രതിഷേധത്തിൽ അണിനിരക്കുകയെന്നും ടികായത് പറഞ്ഞു.
പ്രതിഷേധവുമായി എത്തുന്ന കർഷകർ ഇന്ത്യാഗേറ്റിന് സമീപമുള്ള പാർക്കുകൾ ഉഴുതുമറിച്ച് വിത്ത് വിതയ്ക്കും. പാർലമെന്റ് മാർച്ചിനുള്ള തീയതി സംയുക്ത കർഷക സംഘടനകൾ യോഗം ചേർന്നു തീരുമാനിക്കുമെന്നും ടികായത് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളുടെ പേരിൽ കർഷകരെയും അവരുടെ പ്രതിഷേധങ്ങളെയും കരിതേച്ചു കാണിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. കർഷകർ എന്നും ത്രിവർണ പതാകയെ ബഹുമാനിക്കുന്നവരാണ്. എന്നാൽ, രാഷ്ട്രീയക്കാർക്കാണ് ദേശീയ പതാകയോട് ബഹുമാനം ഇല്ലാത്തതെന്നും രാകേഷ് ടികായത് കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു നിയമങ്ങളും പിൻവലിക്കുകയും മിനിമം താങ്ങുവില നിയമത്തിലൂടെ ഉറപ്പു നൽകുകയും ചെയ്തില്ലെങ്കിൽ രാജ്യത്തെ സ്വകാര്യ കന്പനികളുടെ വലിയ ഗോഡൗണുകൾ തകർക്കുമെന്നും ടിക്കായത് താക്കീത് നൽകി. ഇതിന്റെ തീയതിയും സംയുക്ത കർഷക സംഘടനകൾ ചേർന്നു നിശ്ചയിക്കുമെന്നാണ് ടികായത് പറഞ്ഞത്.
സിക്കറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ സ്വരാജ് അഭിയാൻ ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ്, ഓൾ ഇന്ത്യ കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റ് അമ്രാ റാം, കിസാൻ യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി ചൗധരി യുദ്ധ് വീർ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
സെബി മാത്യു
കർഷകർ പാർലമെന്റ് വളയും
02:14 AM Feb 25, 2021 | Deepika.com