ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറാഴ്ചയ്ക്കകം കെട്ടിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. ഫ്ളാറ്റ് നിർമാതാക്കളായ ജെയിൻ ഹൗസിംഗ്, കായലോരം ഗ്രൂപ്പുകളോടാണ് 18.5 കോടി രൂപ കെട്ടിവയ്ക്കാൻ ജസ്റ്റീസ് നവീൻ സിൻഹ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്.
ജെയിൻ ഫ്ളാറ്റ് 12.24 കോടി രൂപയും കായലോരം ആറു കോടി രൂപയും കെട്ടിവയ്ക്കണം. പണം കെട്ടിവച്ചാൽ കണ്ടുകെട്ടിയ ആസ്തികൾ വിൽക്കുന്നതിന് അനുമതി നൽകുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹോളി ഫെയ്ത്ത് നൽകേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റ് നിർമാതാക്കൾ കെട്ടിവയ്ക്കേണ്ട തുക കോടതി കണക്കാക്കിയത്. ജെയിൻ ഹൗസിംഗ് ഫ്ളാറ്റുകളുടെ നിർമാണത്തിനായി 28 കോടി രൂപയാണ് കൈപ്പറ്റിയത്. ഇതിൽ രണ്ടു കോടി രൂപ നഷ്ടപരിഹാര വിതരണത്തിനായി ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിക്ക് നിർമാതാക്കൾ കൈമാറിയിരുന്നു. ബാക്കി തുകയുടെ പകുതിയായ 12.24 കോടി രൂപയാണ് കെട്ടിവയ്ക്കേണ്ടത്.
ഈ തുക കെട്ടിവച്ചാൽ കോടതി കണ്ടുകെട്ടിയ ചെലവന്നൂരിലെ അടക്കം ഗ്രൂപ്പിന്റെ പേരിലുള്ള ആസ്തി വിൽക്കാൻ അനുവാദം ലഭിക്കും. ഗോൾഡൻ കായലോരം 13.57 കോടി രൂപയാണ് ഫ്ളാറ്റുടമകളിൽ നിന്നു വാങ്ങിയത്. ഇതിൽ 2.89 കോടി രൂപ നേരത്തേ സമിതിക്കു കൈമാറി. ബാക്കിയുള്ള 3.79 കോടി രൂപയാണ് കോടതിയിൽ നൽകേണ്ടത്.
പണം കൈമാറുന്നതോടെ വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന് നിർമാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അമിക്കസ് ക്യുറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
ചലച്ചിത്ര സംവിധായകൻ മേജർ രവി ചീഫ് സെക്രട്ടറിക്കെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിടണമെന്ന് സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിലും അമിക്കസ് ക്യുറിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മരട് ഫ്ലാറ്റ്: നഷ്ടപരിഹാരത്തുകയുടെ പകുതി ആറാഴ്ചയ്ക്കകം നൽകണം
02:14 AM Feb 25, 2021 | Deepika.com