ന്യൂഡൽഹി: പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായതു പുത്തൻ അനുഭവമായെന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ചൊല്ലി ബിജെപി വിവാദം കൊഴുപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരും പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ താത്പര്യം ഉള്ളവരുമാണെന്ന രാഹുലിന്റെ പരാമർശത്തിലൂടെ ഉത്തരേന്ത്യക്കാരെ രാഹുൽ അപമാനിച്ചുവെന്നു കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും അമേത്തിയിൽ തോൽപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അടക്കമുള്ള പ്രമുഖർ രംഗത്തെത്തി.
ഉത്തരേന്ത്യക്കാർക്കെതിരേ വിഷം ചീറ്റുകയാണു രാഹുലെന്നു നഡ്ഡയും നന്ദിയില്ലാത്തവനാണു രാഹുലെന്നു സ്മൃതി ഇറാനി യും പറഞ്ഞു. ഇന്ത്യയുടെ വടക്കും തെക്കും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനുമാണു രാഹുൽ ശ്രമിച്ചതെന്നു സ്മൃതി ആരോപിച്ചു. അമേത്തിയിലെ ജനങ്ങളെയും വോട്ടർമാരെയും മാത്രമല്ല വഞ്ചിച്ചത്. രാഹുലിന്റെ വിദ്വേഷ, പ്രതികാര രാഷ്ട്രീയത്തെ ഓരോ ഇന്ത്യൻ പൗരനും അപലപിക്കേണ്ടതുണ്ട്. രാഹുലിന് ഒന്നും അറിയില്ലെന്നും അവർ പറഞ്ഞു.
കുറച്ചുനാൾ മുന്പ് അദ്ദേഹം വടക്കുകിഴക്കൻ പ്രദേശത്തായിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തിനെതിരെ അവിടെ വിഷം വിതറി. ഇപ്പോൾ തെക്ക് ചെന്ന് ഉത്തരേന്ത്യക്കെതിരെ വിഷം വിതയ്ക്കുകയാണ്. വിഭജിച്ച് ഭരിക്കുകയെന്ന രാഷ്ട്രീയം ജനം തള്ളും- നഡ്ഡ മുന്നറിയിപ്പു നൽകി.
രാഹുലിന്റെ പ്രസ്താവനയെ വിവാദമാക്കി ബിജെപി
02:14 AM Feb 25, 2021 | Deepika.com