ന്യൂഡൽഹി: കേരള കോണ്ഗ്രസ്-എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നൽകുന്ന വിഭാഗത്തിന് അനുവദിച്ച നടപടി ശരിവച്ച കേരള ഹൈക്കോടതി വിധിയെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സ്വാഗതം ചെയ്തു. രാഷ്ട്രീയ പാർട്ടികളിൽ പിളർപ്പുണ്ടാകുന്പോൾ തെരഞ്ഞെടുപ്പു ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച ഉത്തരവിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുള്ള പ്രത്യേക അധികാരം ഉൗട്ടിയുറപ്പിക്കുന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണങ്ങളെന്ന് ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ സന്പൂർണ യോഗം ചൂണ്ടിക്കാട്ടി.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു തീയതികൾ വൈകാതെ പ്രഖ്യാപിക്കാൻ യോഗത്തിൽ ധാരണയായി. ഏകദേശ തീയതികൾ ധാരണയായെങ്കിലും വീണ്ടും യോഗം ചേർന്നാകും അന്തിമതീരുമാനം എടുക്കുക.
ക്രമസമാധാന പാലനത്തിനുള്ള കേന്ദ്രസേനകളെ ഉടനെ തന്നെ സംസ്ഥാനങ്ങളിൽ നിയോഗിക്കും. പശ്ചിമ ബംഗാളിലെ സ്ഥിതി വിലയിരുത്താൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിനിനെ വീണ്ടും അയയ്ക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച 1968ലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ മുഖ്യ ഉത്തരവിലെ പതിനഞ്ചാം ഖണ്ഡികയിൽ പാർട്ടികളിൽ പിളർപ്പ് ഉണ്ടാകുന്പോൾ ചിഹ്നം ആർക്ക് അനുവദിക്കണമെന്ന കാര്യം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. കേരള കോണ്ഗ്രസ്-എം പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച കമ്മീഷന്റെ കഴിഞ്ഞ ഓഗസ്റ്റ് 30-ലെ ഉത്തരവു സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷനുള്ള സവിശേഷമായ അധികാരം ആവർത്തിച്ചു വ്യക്തമാക്കുന്നതാണ് കേരള ഹൈക്കോടതിയുടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ തീർപ്പ്- കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കേരള കോണ്ഗ്രസ്-എം എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം എല്ലാ കാര്യങ്ങളും പരിഗണിക്കാതെയാണെന്നു കാട്ടി പി.ജെ. ജോസഫും പി.സി. കുര്യാക്കോസ് എന്നയാളും നൽകിയ ഹർജി തള്ളിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെ ശരിവച്ചിരിക്കുകയാണെന്നു കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ നവംബർ 20ലെ സിംഗിൾ ബെഞ്ച് വിധിയിലും കഴിഞ്ഞ 22-ലെ ഡിവിഷൻ ബെഞ്ച് ഉത്തരവിലും പറയുന്നതു പോലെ കമ്മീഷനു ലഭ്യമായ എല്ലാ വിശദാംശങ്ങളും പരിശോധിച്ചാണു തീരുമാനം എടുത്തതെന്നും കുറിപ്പിൽ വിശദീകരിച്ചു.
കേരള കോണ്ഗ്രസ്-എം; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ
02:14 AM Feb 25, 2021 | Deepika.com