ന്യൂഡൽഹി: തർക്കമുള്ള കൂടുതൽ മേഖലകളിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികതല ചർച്ചയിൽ ധാരണ. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും കൂടുതൽ പരിഹാരങ്ങളുണ്ടെന്നാണു പ്രതീക്ഷയെന്നും പ്രതിരോധവൃത്തങ്ങൾ സൂചന നൽകി. പതിന്നാലാം കോർ കമാൻഡറും മലയാളിയുമായി ലഫ്. ജനറൽ പി.ജി.കെ. മേനോൻ ആണ് പത്താം ഘട്ട ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.
അതിർത്തി മേഖലകളിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കൂടുതൽ തർക്ക സ്ഥലങ്ങളിൽനിന്നു സേനാ പിന്മാറ്റം യാഥാർഥ്യമാക്കണമെന്നതായിരുന്നു മുഖ്യ അജൻഡ. ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, ദെംചോക് എന്നിവിടങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും ഡെസ്പാംഗ് സമതലത്തിൽ പട്രോളിംഗ് തുടരാനുള്ള സാഹചര്യം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രധാന ആവശ്യം.
ശനിയാഴ്ച രാവിലെ പത്തു മണിമുതൽ ഞായറാഴ്ച പുലർച്ചെ രണ്ടു മണിവരെ നീണ്ട പതിനാറു മണിക്കൂർ ചർച്ചയിൽ പാങ്ങോംഗ് തടാകത്തിന്റെ ഇരുവശത്തുനിന്നുള്ള സേനാ പിന്മാറ്റവും വിഷയമായി.
ഇന്ത്യൻ സൈന്യവും പീപ്പിൾസ് ലിബറേഷൻ ആർമിയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് മേഖലകളിൽനിന്നുള്ള സേനാ പിന്മാറ്റം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു. കഴിഞ്ഞ ജൂലൈയിൽ നടന്ന ചർച്ചയിൽ ഈ മേഖലകളിൽനിന്നുള്ള സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നതാണ്. എന്നാൽ, ചൈന ഇത് പൂർണമായും നടപ്പാക്കിയില്ല.
ഡെസ്പാംഗ് സമതലത്തിലെ വിഷയവും ദെംചോകിൽനിന്നുള്ള സൈനിക പിന്മാറ്റവും പത്താംഘട്ടചർച്ചയിൽ ഇടംപിടിച്ചു. ഇക്കാര്യത്തിലും ഫലപ്രദമായ പരിഹാരം ഉണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പ്രാദേശിക തലത്തിലുള്ള കമാൻഡർമാരുടെ ചർച്ച തുടരും.
ഡെസ്പാംഗ് സമതലത്തിലെ പട്രോളിംഗ് സംബന്ധിച്ച വിഷയം കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതിനും മുൻപേ തുടങ്ങിയിരുന്നു. സമതലത്തിലെ പട്രോളിംഗ് പോയിന്റുകളായ പിപി പത്ത്, പതിനൊന്ന്, പതിനൊന്ന് എ, പന്ത്രണ്ട്, പതിമൂന്ന് എന്നീ പോയിന്റുകളിൽ പട്രോളിംഗ് നടത്തുന്നതിൽനിന്ന് ഇന്ത്യൻ സൈന്യത്തെ ചൈന തടഞ്ഞിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത ബോട്ടിൽനെക്ക് ഏരിയ എന്നു വിളിക്കുന്ന പോയിന്റും കഴിഞ്ഞ് മുന്നോട്ടു പോകാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നു.
എന്നാൽ, ഇവിടെനിന്ന് ഒരു കിലോമീറ്റർ അപ്പുറം വൈ ജംഗ്ഷൻ എന്നു വിളിക്കുന്ന സ്ഥലത്തുനിന്ന് പട്രോളിംഗ് പത്ത് മുതൽ 13 വരെയുള്ള സ്ഥലത്തേക്ക് മറ്റൊരു മാർഗമുണ്ട്. ഇതിലൂടെ എത്തിയാണ് ചൈനീസ് സൈന്യം ഇന്ത്യൻ സംഘത്തെ തടഞ്ഞത്. 2017 ലെ ഡോക്ലാ സംഘർഷം മുതലാണ് ഈ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായത്. അതു പോലെതന്നെ ബോട്ടിൽനെക്ക് ഏരിയയിലൂടെ കടന്നുവന്നുള്ള ചൈനയുടെ പട്രോളിംഗും ഇന്ത്യൻ സേനയും തടഞ്ഞിരുന്നു.
ഇന്ത്യ-ചൈന സൈനികതല ചർച്ച: കൂടുതൽ സ്ഥലങ്ങളിൽ സേനാ പിന്മാറ്റത്തിനു ധാരണ
12:06 AM Feb 22, 2021 | Deepika.com