ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള കർഷകനേതാക്കളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച നടത്തി. ഡൽഹി നിയമസഭയിൽ ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന മന്ത്രിമാരായ കൈലാഷ് ഗഹ് ലോട്ട്, രാജേന്ദ്ര പാൽ ഗൗതം, പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും പങ്കെടുത്തു. ഈ മാസം 28ന് ശേഷം മീററ്റിൽ കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കർഷകർ പറഞ്ഞു.
അതിനിടെ, പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ബിജ്നോറിൽ കർഷകർ വിള നശിപ്പിച്ചു. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വിള നശിപ്പിക്കുമെന്ന ഭാരതീയ കസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനത്തിനു പിന്നാലെയാണ് വിളവെടുക്കാറായ ഗോതന്പ് പാടം കർഷകർ നശിപ്പിച്ചത്.
എന്നാൽ, ഇത്തരം നടപടികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് രാകേഷ് ടിക്കായത്ത് പിന്നീട് കർഷകരോട് അഭ്യർഥിച്ചു. പശ്ചിമബംഗാളിലേക്കും രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും ഉടൻ പോകുമെന്നും സമരം ശക്തമാക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
ബിജ്നോറിൽ വിള നശിപ്പിച്ച് കർഷകരുടെ പ്രതിഷേധം
12:05 AM Feb 22, 2021 | Deepika.com